തീര്‍ത്ഥാടന ടൂറിസത്തിൻ്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി കതിരൂര്‍ പഞ്ചായത്തിലെ സൂര്യനാരായണ ക്ഷേത്രത്തെ ലോകഭൂപടത്തില്‍ എത്തിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ പറഞ്ഞു. പൊന്ന്യത്ത് കളരി അക്കാദമി യാഥാര്‍ത്ഥ്യമാകുമ്പോള്‍ കതിരൂരിലെ ആയുര്‍വേദ ചികിത്സാ സെൻ്ററും അനുബന്ധ മേഖലകളും വളരും. പൊന്ന്യത്തങ്കമാണ് കതിരൂര്‍ പഞ്ചായത്തിനെ ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ സാധിക്കുന്ന മറ്റൊരു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
കതിരൊളി എന്ന പേരില്‍ അഞ്ചു ദിവസത്തോളം ഉത്സവ പ്രതീതിയിലാണ് വികസന സദസ്സ് നടന്നത്. വികസന നേട്ടങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി എ എന്‍ മഞ്ജുഷ അവതരിപ്പിച്ചു. വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോര്‍ട്ട് കില ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ കെ പി സജീന്ദ്രന്‍ അവതരിപ്പിച്ചു. ജി ഐ എസ് മാപ്പിങ് പ്രവൃത്തി പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ജീവനക്കാര്‍ക്കുള്ള ഉപഹാരം സ്പീക്കര്‍ കൈമാറി. വിവിധ മേഖലകളിലെ ജനവിഭാഗങ്ങളുടെ പ്രത്യേകം സംഗമങ്ങളും സെമിനാറുകളും സംഘടിപ്പിച്ചാണ് വികസനസദസ്സ് പൂര്‍ത്തിയായത്.
advertisement
വയോജന സംഗമം, തൊഴിലുറപ്പ് മേഖലയിലെ തൊഴിലാളികളുടെയും ഗുണഭോക്താക്കളുടെയും സംഗമം, കര്‍ഷകസംഗമം, ദൃശ്യ മാധ്യമ രംഗത്തെ പ്രവര്‍ത്തകര്‍ക്കുള്ള ആദരവ്, ഭിന്നശേഷി-പാലിയേറ്റീവ് സംഗമം, കായിക സംഗമം, ബാലസഭ ക്യാമ്പ്, സഹകരണ സെമിനാര്‍, ജോബ് ഫെയര്‍, കുടുംബശ്രീ കലാമേള, അങ്കണവാടി കലോത്സവം, കെ ഷീല്‍ഡ് എന്ന പേരില്‍ നടപ്പിലാക്കിവരുന്ന ലഹരിക്കെതിരായ ബോധവല്‍ക്കരണ ക്ലാസ്സ്, ഹരിതകര്‍മ്മ സേന അംഗങ്ങളെ ആദരിക്കല്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഗമം, സംസ്ഥാന ചിത്രകലാ ക്യാമ്പ്, കതിരൂര്‍ വികസന കോണ്‍ക്ലേവ് എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു.