ഈ വിഷം ഉളളില്‍ച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാന്‍ ശ്രീ പാര്‍വതി ശിവകണ്ഠത്തില്‍ മുറുക്കിപ്പിടിക്കുകയും, വിഷം പുറത്തുപോവാതിരിക്കാന്‍ മഹാവിഷ്ണു ശിവഭഗവാൻ്റെ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ ആ വിഷം കണ്ഠത്തില്‍ ഉറച്ചു പോയി. ലോക മംഗളത്തിനായി ഭഗവാന്‍ വിഷത്തെ ആഗിരണം ചെയ്ത ആ ദിവസം, ശിവഭഗവാനെ പ്രസാദിപ്പിക്കാനായി വാദ്യഘോഷങ്ങളോടും നാമജപത്തോടും ലോകം മുഴുവന്‍ ആഹ്ലാദം പങ്കിട്ട്, ആ രാത്രി ആരും ഉറങ്ങിയില്ല എന്നാണ് ശിവരാത്രിയുടെ ഐതിഹ്യം.
നാലുതറ കൊയ്യോട്ട്‌തെരു ഗണപതി ക്ഷേത്രത്തില്‍ മഹാ ശിവരാത്രി കെങ്കേമമായി ആഘോഷിച്ചു. ശനിയാഴ്ച വൈകുന്നേരം ദേശവാസികളുടെ നൃത്ത സംഗീത പരിപാടികളോടെയാണ് ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ശിവരാത്രി ദിനത്തില്‍ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. രാവിലെ 8.30 ഓടെ പ്രധാന ശാന്തി കൊടിയേറ്റി. തുടര്‍ന്ന് മുത്തുകുടകളുടെയൂം പഞ്ചാരിമേളത്തിൻ്റെയും അകമ്പടിയോടെ ദേശവാസികളുടെ താലപ്പൊലി വരവ് നടന്നു.
advertisement
വൈകിട്ട് നടന്ന ശിവപൂജ, ഗണപതി വിഗ്രഹം ബിംബം മുക്കല്‍ കാണാനും ക്ഷേത്ര സന്നിധിയില്‍ നിരവധി പേരെത്തി. തിങ്കളാഴ്ച പുലര്‍ച്ചേ 2.30 ഓടെ ക്ഷേത്രം കോമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെയും ശിവരാത്രി വ്രതം എടുത്തവരുടെയും സാന്നിധ്യത്തില്‍ തിരുവായുധം എഴുന്നള്ളത്ത് നടന്നു. ഉച്ചയോടെ ഭഗവതിക്ക് 20 ലേറെ കോഴി ഗുരുതി നല്‍കിയതോടെ മൂന്ന് ദിവസം നീണ്ട ശിവരാത്രി ആഘോഷം സമാപിച്ചു.
