പാലാഴി മഥനം നടത്തിയപ്പോള്‍ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാര്‍ത്ഥം പരമേശ്വരന്‍ പാനം ചെയ്തു. ഈ വിഷം ഉളളില്‍ച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാന്‍ പാര്‍വതി ദേവി അദ്ദേഹത്തിൻ്റെ കണ്ഠത്തില്‍ മുറുക്കിപ്പിടിക്കുകയും, ലോകത്തിന് വിനാശമാകാതിരിക്കാന്‍ വായില്‍ നിന്നു പുറത്തു പോവാതിരിക്കാന്‍ ഭഗവാന്‍ മഹാവിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തില്‍ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠന്‍ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാര്‍വതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാര്‍ഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് ഹിന്ദുമത വിശ്വാസം. ഇതുപ്രകാരം ശിവരാത്രി നാളില്‍ രാത്രികാലത്ത് ഉറക്കമൊഴിച്ച് ഭക്തര്‍ വ്രതം എടുക്കുന്നു.
advertisement
നാലുതറ കോയ്യോട്ടു തെരു ശ്രീ ഗണപതി ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം മൂന്ന് ദിവസങ്ങളിലായി കൊണ്ടാടി. ശിവരാത്രിയുടെ തലേന്നാള്‍ ഒരിക്കല്‍ വ്രതം എടുക്കല്‍ ആരംഭമായി. ശിവരാത്രി നാളില്‍ രാവിലെ മുതല്‍ വിവിധ ആചാര അനുഷ്ഠാനത്തോടെ ക്ഷേത്ര സന്നിധി ഭക്തിനിര്‍ഭരമായി. ഇളനീര്‍, താലപ്പൊലി ഘോഷയാത്രയെ ഭഗവാന്‍ സന്തോഷത്തോടെ ക്ഷേത്രാങ്കണത്തിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് കോമരം തുള്ളല്‍, തേങ്ങ ഉടയ്ക്കല്‍ ചടങ്ങുകള്‍ നടന്നു. സന്ധ്യയോടെ നടന്ന സന്ധ്യാപൂജയ്ക്ക് ആയിരങ്ങളാണ് ക്ഷേത്ര സന്നിധിയില്‍ എത്തിയത്. ശ്രീകോവിലില്‍ ശിവന് സന്ധ്യാപൂജ നടക്കുമ്പോള്‍ അതേസമയം ക്ഷേത്ര കുളത്തില്‍ ഗണപതി വിഗ്രഹം നിമജ്ഞനം ചെയ്യുന്ന ചടങ്ങുകളും നടന്നു. അലങ്കരിച്ച പീഠത്തിലിരുത്തിയ ഗണപതി വിഗ്രഹവും കുളത്തിലെ കല്‍പടവുകളിലെ കത്തിച്ചുവച്ച നെയ് വിളക്കുകളും കാണാന്‍ ദേശത്തെ ജനങ്ങളെത്തി.