ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ നിന്നുള്ള സതേന്ദര്‍ സിങ്, കാഴ്ച പരിമിതിയെ മറികടന്നാണ് ഈ ലോകം വെട്ടിപിടിച്ചത്. ജനിച്ച നാള്‍ മുതല്‍ വര്‍ണ്ണ കാഴ്ച്ചകളും പ്രകൃതിയുടെ കളിയാട്ടവുമൊക്കെ കണ്ടാണ് കുഞ്ഞ് സതേന്ദര്‍ സിങ് വളര്‍ന്നത്. പക്ഷേ ഒന്നര വയസ്സ് പ്രായമുള്ളപ്പോള്‍ താൻ കണ്ടു വളര്‍ന്ന ലോകം അദ്ദേഹത്തിന് അന്യമായി തുടങ്ങി. അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ ന്യൂമോണിയയെ തുടര്‍ന്നെടുത്ത കുത്തിവെപ്പ് കാഴ്ചയ്ക്ക് വില്ലനായി. പിന്നീട് അകക്കണ്ണിൻ്റെ വെളിച്ചത്തിലായിരുന്നു സതേന്ദ്രൻ്റെ മുന്നോട്ടുള്ള ജീവിതം.
Satender Singh
advertisement
തൻ്റെ കാഴ്ച്ചാ പരിമിതിയില്‍ വിദ്യാഭ്യസത്തെ തളച്ചിടാന്‍ സതേന്ദര്‍ സിങ് തയ്യാറായില്ല.
പ്രാഥമിക വിദ്യാഭ്യസത്തിനു ശേഷം ഡല്‍ഹിയിലെ പ്രശസ്തമായ സെൻ്റ് സ്റ്റീഫന്‍സ് കോളേജിലായിരുന്നു ഉന്നത വിദ്യാഭ്യാസം. പൊളിറ്റിക്കല്‍ സയന്‍സിലും ഹിസ്റ്ററിയിലും മികച്ച മാര്‍ക്കോടെ ബിരുദം നേടി. തുടര്‍ന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്ദന്തര ബിരുദവും എം ഫിലും പിഎച്ച്ഡിയും നേടി. പഠനം കഴിഞ്ഞ് അധ്യാപകനായി ജോലി ചെയ്ത സതേന്ദര്‍ സിങ്ങിന് പിന്നീടുള്ള മോഹം സിവില്‍ സര്‍വീസായിരുന്നു.
അങ്ങനെ ഡല്‍ഹിയിലെ മാളവ്യാ നഗറിലുള്ള ശ്രീ അരവിന്ദോ കോളേജില്‍ അസിസ്റ്റൻ്റ് പ്രൊഫസറായിരുന്ന സതേന്ദര്‍ സിങ്ങ് സിവില്‍ സര്‍വീസ് പരീക്ഷ സഹായിയെ വെച്ച് എഴുതി വിജയം കരസ്ഥമാക്കി. 2018 ല്‍ ആദ്യ ശ്രമത്തില്‍ 714-ാം റാങ്ക് നേടി. അവിടംകൊണ്ട് നിര്‍ത്താതെ 2021 ല്‍ വീണ്ടും പരിശ്രമിച്ച് 370-ാം റാങ്ക് നേടിയെടുത്തു. താമസിയാതെ പ്രതിരോധ മന്ത്രാലയത്തില്‍ അസിസ്റ്റൻ്റ് ഡയറക്ടറായി നിയമനവും. 5 വര്‍ഷം അവിടെ സേവനം. തുടര്‍ന്ന് ഇതാ സതേന്ദര്‍ സിംഗ് മയ്യഴി നഗരസഭാ കമ്മീഷ്ണറായി ചുമതലയേറ്റിരിക്കുകയാണ്. സതേന്ദര്‍ സിങിന് മയ്യഴിയിലെ ഭരണ ചുമതല എന്നത് വെല്ലുവിളിയാണ്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയെന്ന മാഹി, പൊതുവിതരണ സംവിധാനം താറുമാറായ, നഗരസഭാ തെരഞ്ഞെടുപ്പ് നടക്കാത്ത, പ്രാദേശിക സ്വയം ഭരണം നടക്കാത്ത, രീതിയില്‍ തളര്‍ന്നിരിക്കുകയാണ്. ഈ പരിമിതികളെ മറി കടന്ന് വേണം നിയുക്ത നഗരസഭാ കമ്മീഷ്ണര്‍ക്ക് സേവനം നടത്താന്‍.
മാഹിയുടെ വികസന മുരടിപ്പ് പരിഹരിക്കാന്‍ പുതിയ കമ്മീഷണര്‍ക്ക് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് മാഹി ജനത. മാഹിക്കാരുടെ ഈ പ്രതീക്ഷയ്ക്ക് ഒട്ടും മാറ്റു കുറയാതെ പ്രവര്‍ത്തിക്കാൻ സാധിക്കും ഈ യുവാവിന്. ജീവിതത്തിലെ വലിയ പരീക്ഷകളെ അതിജീവിച്ച് മുന്നേറിയ സതേന്ദര്‍ സിങിന് ഇതൊന്നും വെല്ലുവിളിയേയല്ല എന്നാണ് ലോകത്തിനോട് പറയാനുള്ളത്.