ഓടച്ചൂട്ടുകളുമായി അടിയന്തിരക്കാരും കോമരവും തന്ത്രിയും കരക്കാട്ടിടം നായനാരും കാട്ടിലെ പാടിയില്‍ പ്രവേശിച്ചതോടെ ഒരു മാസം നീളുന്ന ഉത്സവത്തിന് കൊടിയേറി. ആചാര വെടിയോടെയായിരുന്നു ഗോത്ര സംസ്‌കാരത്തെ അനുസ്മരിപ്പിക്കുന്ന പാടിയില്‍ പ്രവേശിക്കല്‍. മുത്തപ്പൻ്റെ ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നിവ കാണിക്കുന്ന പുതിയ മുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, നാടുവാഴീശന്‍ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടുന്ന അപൂര്‍വ്വ ക്ഷേത്രമാണ് കുന്നത്തൂര്‍പാടി. ദിവസവും രാത്രി പത്ത് മണിയോടെയാണ് തിരുവപ്പന പുറപ്പാട്. ഒന്നിടവിട്ട ദിനങ്ങളില്‍ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. കേരളത്തിനകത്തും പുറത്തുനിന്നുമായി ഒട്ടേറെ പേരാണ് കുന്നത്തൂര്‍പാടിയിലേക്കെത്തുക. ജനുവരി 15ന് രാത്രി തിരുവപ്പന ഉത്സവം സമാപിക്കും.
advertisement
കാട്ടിനു നടുവില്‍ ഒരു തുറസ്സായ സ്ഥലവും ഗുഹയും ഇതാണ് കുന്നത്തൂര്‍പാടി, വര്‍ഷത്തില്‍ 10 മാസത്തിലേറെ കാടുമൂടിക്കിടക്കുന്ന ഈ പ്രദേശത്ത് ഉല്‍സവ കാലത്തേക്ക് മാത്രമായി സംവിധാനങ്ങളാണൊരുക്കാറുള്ളത്. തിരുവപ്പനയ്ക്കായി ഒരു താല്‍ക്കാലിക മടപ്പുര കെട്ടി ഉണ്ടാക്കുന്നു. ഇതാണ് ഉത്സവത്തിനുള്ള ശ്രീകോവില്‍. മാറ്റമില്ലാത്ത ആചാര അനുഷ്ടാനങ്ങള്‍ കാണാൻ മലയുടെ മുകളിലെത്തുന്നത് ആയിരങ്ങളാണ്.
