പ്രതിഷേധക്കാരെ ശാന്തരാക്കുന്നതിനാണ് തില്ലങ്കേരിക്ക് മൈക്ക് നല്‍കിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. 52 വയസ്സുള്ള സ്ത്രീ വന്നപ്പോള്‍ പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് പ്രതിഷേധക്കാരിലൊരാള്‍ക്ക് മൈക്ക് നല്‍കിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. നേരത്തെ സമാനമായ വിശദീകരണം തന്നെയാണ് സി.പി.എമ്മും ഈ വിഷയത്തില്‍ നടത്തിയിരുന്നത്.
ഈ വിഷയത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിരോധനാജ്ഞ പ്രഖ്യാപിച്ച ശബരിമലയില്‍ ബിജെപി - ആര്‍എസ്എസ് നേതാക്കള്‍ക്കു പ്രത്യേക പരിഗണന ലഭിച്ചോ എന്ന ചോദ്യത്തിന്, ശബരിമലയില്‍ ക്രമസമാധാനത്തിനു ചുമതലപ്പെട്ടവരൊഴികെ മറ്റാരെങ്കിലും ആധിപത്യം സ്ഥാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ക്ഷേത്രമുറ്റത്തെ സമാധാന അന്തരീക്ഷം നിലനിർത്താനും ബലപ്രയോഗം മൂലം സാധാരണ ഭക്തര്‍ക്കുപ്രശ്നം ഉണ്ടാകാതിരിക്കാനുമാണ് നടപടികള്‍ സ്വീകരിച്ചത്. ശബരിമലയില്‍ ക്രമസമാധാന ചുമതല എല്ലാ ഘട്ടത്തിലും പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു.
advertisement
ചിത്തിരആട്ടത്തിരുനാളിന് എത്തിയ 52 വയസ്സുകാരിയെ യുവതി എന്നാരോപിച്ച് സന്നിധാനത്ത് നടപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ പെട്ടെന്നു പ്രതിഷേധിക്കുകയും അന്യായമായി തടഞ്ഞ് ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. തീര്‍ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞതിനും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിനും സന്നിധാനം, പമ്പ, നിലയ്ക്കല്‍ സ്റ്റേഷനുകളിലായി 58 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലെല്ലാം കൂടി 320 പ്രതികളെ അറസ്റ്റു ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. കോടതി ഉത്തരവിന്റെ മറവില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ ചില സാമൂഹികവിരുദ്ധ ശക്തികള്‍ ശ്രമിച്ചു.
പ്രതികളാക്കപ്പെട്ടവര്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. സംഘടനകള്‍ ശബരിമല വിഷയത്തില്‍ അണിനിരക്കുന്നത് രാഷ്ട്രീയ നേട്ടത്തിനാണ്. വിശ്വാസികളെ പ്രകോപിപ്പിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആചാര സംരക്ഷണമെന്ന വ്യാജേന ചിലര്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. യുവതികളെ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാലാണ് സുരക്ഷ നല്‍കിയത്. സന്നിധാനത്ത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ പൊലീസ് പരമാവധി സംയമനം പാലിച്ചു. പരമ്പരാഗത പാതയിലൂടെ വരുന്നവര്‍ക്ക് പാസ് ഏര്‍പ്പെടുത്തിയിട്ടില്ല. കാനനപാത വഴി വരുന്നവര്‍ക്ക് വാക്കേഴ്സ് കൂപ്പണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
