സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച വിധി ഉന്നതവിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപക പ്രത്യഘാതം ഉണ്ടാക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകരുടെ വിലയിരുത്തൽ. വൈസ് ചാൻസലർ നിയമനം ഉൾപ്പടെ സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമസഭാ പാസാക്കുന്ന നിയമങ്ങൾ അപ്രസക്തമാകുമെന്നാണ് സർക്കാരിന്റെ ആശങ്ക. ഇത് ഫെഡറൽ തത്വങ്ങൾക്കും, സുപ്രീം കോടതിയുടെ തന്നെ മുൻ വിധികൾക്കും എതിരാണെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Also Read-കോടതി വിധിയില്‍ ഒരു വിസി പുറത്ത്; കേരളത്തിലെ ആ അഞ്ച് വിസിമാരുടെ ഗതി എന്താകും ?
advertisement
സുപ്രീം കോടതി വിധിയെ മുന്‍നിര്‍ത്തി മറ്റ് സര്‍വകലാശാല വിസിമാരുടെ നിയമനം ചോദ്യം ചെയ്ത് കൂടുതൽ ഹർജികൾ വരും ദിവസങ്ങളിൽ ഹൈക്കോടതിയില്‍ എത്താൻ സാധ്യത ഉണ്ട്. അതിനാൽ എത്രയും വേഗം പുനഃപരിശോധന ഹർജി ഫയൽ ചെയ്യണമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമ ഉപദേശം.
കെടിയു വിസിയുടെ നിയമനം റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലെ രണ്ട് നിഗമനങ്ങളോട് സർക്കാർ പൂർണ്ണമായും വിയോജിക്കുന്നു. സംസ്ഥാന നിയമം നിലനിൽക്കുമ്പോഴും, യുജിസി ചട്ടങ്ങളാണ് നടപ്പാക്കേണ്ടത് എന്നാണ് വിധിയിൽ ജസ്റ്റിസ്മാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. എന്നാൽ 2010ലെ യുജിസി ചട്ടങ്ങൾക്ക് നിർദേശക സ്വഭാവം മാത്രമേ ഉള്ളുവെന്നും, അത് നിർബന്ധമായും നടപ്പാക്കാൻ സർക്കാരിനോ സർവകലാശാലയ്‌ക്കോ ബാധ്യത ഇല്ലെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്.
യുജിസി ചട്ടങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ലെങ്കിൽ സംസ്ഥാന നിയമം ആണ് നടപ്പാക്കേണ്ടതെന്ന് 2015 ൽ ജസ്റ്റിസ്മാരായ എസ് ജെ മുഖോപാധ്യായ, എൻ വി രമണ എന്നിവർ അടങ്ങിയ ബെഞ്ച് വിധിച്ചിട്ടുണ്ട്. ഇക്കാര്യം പുനഃപരിശോധന ഹർജിയിൽ സംസ്ഥാന സർക്കാർ ആവർത്തിക്കും.
വിസി നിയമനം റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ സെർച്ച് കമ്മിറ്റി രൂപീകരണം സംബന്ധിച്ച നിലപാടും പുനഃപരിശോധിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഭേദഗതി ചെയ്ത 2013 ലെ യുജിസി ചട്ടങ്ങളിൽ സെർച്ച് കമ്മിറ്റി രൂപീകരികാൻ സംസ്ഥാനം നിയമം കൊണ്ട് വരണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2015 ൽ നിയമസഭാ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ് സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചത് എന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു. 2013ലെ ഭേദഗതി ചെയ്ത ചട്ടങ്ങൾ യുജിസി കൃത്യമായി വിലയിരുത്തിയില്ല എന്നാണ് കേരളത്തിന്റെ ആക്ഷേപം. നിയമനം റദ്ദാക്കിയതിന് എതിരെ ഡോ. രാജശ്രീ എം എസ്സും സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകും.