കോടതി വിധിയില്‍ ഒരു വിസി പുറത്ത്; കേരളത്തിലെ ആ അഞ്ച് വിസിമാരുടെ ഗതി എന്താകും ?
- Published by:Arun krishna
- news18-malayalam
Last Updated:
സുപ്രീം കോടതി വിധി രാജ്യത്തെ നിയമം ആയതിനാൽ ഇക്കാര്യത്തിൽ സര്‍വകലാശാല ചാന്‍സലര്‍ പദവി വഹിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും
തിരുവനന്തപുരം : എപിജെ അബ്ദുള്‍ കലാം കേരള സാങ്കേതിക സർവകലാശാലാ (കെടിയു) വൈസ് ചാൻസലര്‍ ഡോ. രാജശ്രീ എംസിന്‍റെ നിയമനം സുപ്രീം കോടതി റദ്ദാക്കിയ നടപടി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിച്ചേക്കും. കേരളത്തില്‍ ആദ്യമായാണ് കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒരു സര്‍വകലാശാല വിസി പുറത്താകുന്നത്. ബയോഡേറ്റ തെറ്റിച്ചു നൽകിയതിന് സർക്കാർ ശുപാർശ അനുസരിച്ച് എംജി സർവകലാശാലാ വൈസ് ചാന്‍സലറെ ഗവർണർ മുൻപ് പുറത്താക്കിയിട്ടുണ്ട്. കെടിയു വിസിയെ പുറത്താക്കാന്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ കാരണം സംസ്ഥാനത്തെ മറ്റ് 5 വൈസ് ചാന്‍സലര്‍മാര്‍ക്ക് കൂടി ബാധകമാകും എന്നതാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുതിയ പ്രതിസന്ധിയ്ക്ക് കാരണം.
കണ്ണൂർ, സംസ്കൃതം, എംജി, കേരള, ഫിഷറീസ് സർവകലാശാലകളിലെ വിസിമാരെ നിയമന വേളയിലും ഒരു പേരു മാത്രമാണ് സര്‍ക്കാര്‍ ഗവർണർക്ക് സമർപ്പിച്ചിരുന്നത്.
പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍....
സുപ്രീം കോടതി വിധി രാജ്യത്തെ നിയമം ആയതിനാൽ ഇക്കാര്യത്തിൽ സര്‍വകലാശാല ചാന്‍സലര്‍ പദവി വഹിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന ഗവര്‍ണര്‍ വിധിപ്പകർപ്പു പരിശോധിച്ച ശേഷമായിരിക്കും വിഷയത്തില്‍ തുടർനടപടി സ്വീകരിക്കുക.
സംസ്കൃത സർവകലാശാലാ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് ഒരാളുടെ പേര് മാത്രം നിർദേശിച്ചപ്പോൾ അത് യുജിസി വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു. ഫയലിൽ ഒപ്പുവയ്ക്കാന്‍ തയാറാകാതിരുന്ന അദ്ദേഹം ഒടുവിൽ 2 മാസത്തിന് ശേഷം സർക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒപ്പിട്ടത്.
advertisement
സുപ്രീം കോടതി വിധി സർക്കാരിനു കനത്ത തിരിച്ചടി ആണെന്ന പ്രതിപക്ഷ ആരോപണം സർക്കാർ തള്ളിയിട്ടുണ്ട്. തീരുമാനം എടുത്തത് ഗവർണർ ആണെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്
കേരള സര്‍വകലാശാല സെനറ്റിൽനിന്ന് 15 അംഗങ്ങളെ പുറത്താക്കിയത് സംബന്ധിച്ച ഹൈക്കോടതി വിധി ഗവർണർക്ക് തിരിച്ചടി ആണെന്ന വ്യാഖ്യാനം രാജ്ഭവൻ തള്ളി. ഗവർണറുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും കേസ് കേൾക്കുന്ന സാഹചര്യത്തിൽ പകരക്കാരെ നിയമിക്കുന്നതു മാത്രമാണ് തൽക്കാലം തടഞ്ഞിരിക്കുന്നതെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടി.
advertisement
ഫിഷറീസ്, കണ്ണൂർ സർവകലാശാലകളിലെ വിസിമാരുടെ നിയമനത്തിനെതിരെയും കേസുകളുണ്ട്. കണ്ണൂർ, സംസ്കൃതം, ഫിഷറീസ്, എംജി, കേരള സർവകലാശാലകളിലെ വിസി നിയമനം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ക്വോവാറന്റോ ഹർജി നൽകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2022 8:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോടതി വിധിയില്‍ ഒരു വിസി പുറത്ത്; കേരളത്തിലെ ആ അഞ്ച് വിസിമാരുടെ ഗതി എന്താകും ?