സർക്കാരിലെ ചിലർ രാജ് ഭവനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. സംസ്ഥാനം ഭരണഘടന തകർച്ചയിലേക്ക് നീങ്ങുകയാണ്. ഭരണഘടന സംവിധാനം തകർക്കാനാണ് ശ്രമം നടക്കുന്നത്. അത്തരത്തിൽ മുന്നോട്ട് പോകുന്നുവെങ്കിൽ പോകട്ടെയെന്നും ഗവർണർ പറഞ്ഞു.
ധനമന്ത്രിക്കെതിരെ നടപടി എടുക്കാത്തതിലും ഗവർണർ വിമർശനമുന്നയിച്ചു. ധനമന്ത്രിയുടെ വിഷയത്തിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്‌തിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല വിസിമാർക്കെതിരായി താൻ നിലപാട് എടുത്തത്. പാർട്ടിയും മുഖ്യമന്ത്രിയും ഏതറ്റം വരെ പോകുമെന്ന് തനിക്ക് അറിയാമെന്നും ഗവർണർ പറഞ്ഞു.
advertisement
തർക്കവിഷയങ്ങളിൽ പൊതുസംവാദത്തിനു തയാറുണ്ടോ എന്നും സിപിഎമ്മിനോടു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു. രാജ്ഭവനിലേക്കു നടത്തുന്ന മാർച്ച് താൻ സ്ഥലത്തുള്ള ദിവസം നോക്കി തീരുമാനിച്ചാൽ പൊതുസംവാദത്തിനു തയാറാണെന്നു ഗവർണർ പറഞ്ഞു.
കേരളത്തിൽ ഭരണഘടനാത്തകർച്ച സൃഷ്ടിക്കാനുള്ള ശ്രമം സിപിഎം തുടങ്ങിയതായി ആരോപിച്ച അദ്ദേഹം കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാനും ധൈര്യമുണ്ടെങ്കിൽ രാജ്ഭവനിലേക്കു തള്ളിക്കയറാനും തന്നെ റോഡിൽവച്ചു കൈകാര്യം ചെയ്യാനും വെല്ലുവിളിച്ചു. ഭരണഘടനാത്തകർച്ചയെന്ന വാക്ക് ശ്രദ്ധാപൂർവം ആലോചിച്ചു പറയുന്നതാണെന്നു ഗവർണർ എടുത്തുപറഞ്ഞു.