തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പല പ്രമുഖരെയും ഞെട്ടിച്ചു. കുടുബത്തോടൊപ്പം വന്നു വോട്ട് ചെയ്ത് പല നേതാക്കളുടെ സ്വന്തം വാർഡിൽ എതിർ പാർട്ടിയിലെ സ്ഥാനാർത്ഥിയാണ് വിജയിച്ചത്.
ജോസ് കെ മാണി- കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ വാർഡിൽ യുഡിഎഫിന് വിജയം. പാലാ നഗരസഭ 22 -ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാർത്ഥി രജിത പ്രകാശാണ് വിജയിച്ചത്. രജിത 287 വോട്ടും കേരളാ കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് 232 വോട്ടും ലഭിച്ചു. ജോസ് കെ മാണിയും മകനും നേരിട്ട് പ്രചാരണം നടത്തിയ വാര്‍ഡുകൂടിയാണിത്.
advertisement
മാണി സി കാപ്പൻ- പാലാ എംഎൽഎ മാണി സി കാപ്പന്റെ സ്വന്തം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബൈജു കൊല്ലം പറമ്പിലാണ് ഇവിടെ വിജയിച്ചത്.
വെള്ളാപ്പള്ളി നടേശൻ- വെള്ളാപ്പള്ളി നടേശന്റെ വാർഡായ മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഷൈലജയാണ് വിജയിച്ചത്. ഇവിടെ നേരത്തെ പ്രഖ്യാപിച്ച സിപിഎം സ്ഥാനാർത്ഥിയെ മാറ്റി എസ്എൻഡിപി നിർദേശിച്ച സ്ഥാനാർഥിയെ ആണ് എൽഡിഎഫ് മത്സരിപ്പിച്ചത്.
വി ഡി സതീശൻ- പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാർഡിൽ ജയിച്ചത് ബിജെപി സ്ഥാനാർത്ഥി. എറണാകുളം പറവൂര്‍ നഗരസഭ 21-ാം വാര്‍ഡിൽ ബിജെപിയുടെ ആശാ മുരളിയാണ് വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് വാർഡാണ്.
രാഹുല്‍ മാങ്കൂട്ടത്തിൽ- രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാർഡിലും യുഡിഎഫിന് സീറ്റ് നഷ്ടമായി. എൽഡിഎഫാണ് വിജയിച്ചത്. പള്ളിക്കൽ 18-ാം വാർഡിൽ കാവ്യ വേണുവാണ് വിജയിച്ചത്. 52 വോട്ടുകൾക്കാണ് വിജയം.
കെ സുരേന്ദ്രൻ- കോഴിക്കോട് അത്തോളി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡായ മൊടക്കല്ലൂരിലായിരുന്നു സുരേന്ദ്രന് വോട്ട്. ഈ വാർഡ് ബിജെപിയിൽ നിന്ന് എൽഡിഎഫ് തിരികെ പിടിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ഗീത മപ്പുറത്താണ് വിജയിച്ചത്.
കെ സി വേണുഗോപാൽ- കെ സി വേണുഗോപാലിന്റെ വാർഡിൽ എൽ ഡി എഫിന് വിജയം. ആലപ്പുഴ കോർപ്പറേഷൻ കൈതവന വാർഡിലാണ് യു ഡി എഫ് തോറ്റത്. സിപിഎം സ്ഥാനാർത്ഥി സൗമ്യരാജാണ് വിജയിച്ചത്.
ശ്രേയാംസ് കുമാർ- കൽപ്പറ്റ നഗരസഭയിലെ ശ്രേയാംസ്കുമാറിന്റെ പുളിയാർമല വാർഡിൽ ബിജെപി സ്ഥാനാർത്ഥി ജയിച്ചു.
