എൻഎസ്എസ് സ്‌കൂളുകളിലെ ജനറൽ വിഭാഗം നിയമനങ്ങൾക്ക് അംഗീകാരം നൽകിക്കൊണ്ട് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ആനുകൂല്യം സമാന സാഹചര്യത്തിലുള്ള മറ്റ് എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്കും ലഭ്യമാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. സീനിയർ കൗൺസിലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിർണായക തീരുമാനം.
ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്നിരുന്ന നിയമതടസ്സങ്ങൾ പരിഹരിക്കാനാണ് നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 2017ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം എയ്ഡഡ് സ്‌കൂളുകളിൽ നാല് ശതമാനം സംവരണം ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ, 1996 മുതൽ മുൻകാല പ്രാബല്യത്തോടെ ഇത് നടപ്പിലാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുള്ള അധ്യാപകരുടെ ജോലിയെ ബാധിക്കുമെന്നതിനാൽ സർക്കാർ അപ്പീൽ നൽകിയിരുന്നു. നിയമതടസ്സങ്ങൾ കാരണം 2021-ന് ശേഷം നിയമിക്കപ്പെട്ട പല അധ്യാപകരും ദിവസവേതനക്കാരായി തുടരേണ്ടി വന്നിരുന്നു.
advertisement
നിയമനം ക്രമപ്പെടുത്തുന്നതോടെ അധ്യാപകർക്ക് അവരുടെ നിയമന തീയതി മുതലുള്ള എല്ലാ സേവന ആനുകൂല്യങ്ങളും ലഭ്യമാകും. നിയമന അംഗീകാരത്തിനുള്ള നടപടികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. സർക്കാരിന്റെ മുൻപത്തെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച 442 അധ്യാപകരുടെ കാര്യത്തിൽ അന്തിമ വിധി വന്ന ശേഷമേ തീരുമാനമുണ്ടാകൂ. കോടതി അലക്ഷ്യം ഒഴിവാക്കാനാണ് ഈ അധ്യാപകരെ നിലവിൽ തീരുമാനത്തിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്നത്.
ക്രൈസ്തവ സംഘടനകൾ ഉൾപ്പെടെയുള്ള വിവിധ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ പ്രാധാന്യമുള്ള തീരുമാനം വന്നിരിക്കുന്നത്.
നന്ദി പറഞ്ഞ് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
ഭിന്നശേഷി സംവരണ വിഷയത്തിലെ പുതിയ തീരുമാനത്തിൽ സർക്കാരിന് നന്ദി പറഞ്ഞ് ചങ്ങനാശ്ശേരി അതിരൂപത. വൈകിയാണെങ്കിലും അനുഭാവപൂർണമായ തീരുമാനം ഉണ്ടായതിൽ സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദി പറയുന്നുവെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. എൻഎസ്എസിന് ലഭിച്ച വിധിയുടെ ആനുകൂല്യം സർക്കാർ ഉത്തരവിലൂടെ മറ്റ് മാനേജ്മെന്റുകൾക്കും നൽകാവുന്നതായിരുന്നു. സഭ ഇത് മുൻപ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. സർക്കാരിന് ലഭിച്ച നിയമപദേശം മറിച്ചായിരുന്നു എന്നാണ് സർക്കാർ പറഞ്ഞിരുന്നത്.
എന്നാൽ ഒരു വർഷത്തിനുശേഷം ഇപ്പോൾ നടപ്പാക്കാം എന്ന നിയമപദേശം ലഭിച്ചതായി പറയുന്നു. ഇപ്പോഴെങ്കിലും തീരുമാനം ഉണ്ടായതിൽ ആശ്വാസമുണ്ട്. ഉത്തരവിറങ്ങിയാൽ മാത്രമേ എന്താണ് വ്യവസ്ഥകൾ എന്നറിയാൻ സാധിക്കു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെങ്കിലും ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായത് സന്തോഷമുണ്ടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
Summary: In a landmark decision, the Kerala government has decided to approve and regularize the appointments of approximately 20,000 teachers working in various aided schools across the state. Education Minister V. Sivankutty announced that this benefit, initially linked to a Supreme Court order regarding NSS (Nair Service Society) schools, will now be extended to all aided school managements.
