മലയാള സിനിമ കണ്ട ജീനിയസ് ആയ സംവിധായകരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഏറ്റവും മുൻനിരയിൽ നിസംശയം പെടുത്താവുന്ന ആളാണ് കെ ജി ജോർജ്. ഇത്രയും വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള കലാകാരന്മാർ മലയാള സിനിമയിൽ അധികമുണ്ടാവില്ല. ത്രില്ലറുകളായ യവനിക, ഈ കണ്ണി കൂടി, ഇരകൾ , ആക്ഷേപ ഹാസ്യ ചിത്രമായ പഞ്ചവടിപാലം, സ്ത്രീകളെ പറ്റിയുള്ള മനഃശാസ്ത്രപരമായ പഠനം എന്നു വിശേഷിപ്പിക്കാവുന്ന ആദാമിന്റെ വാരിയെല്ല്, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങി വിവിധ ധ്രുവങ്ങളിൽ നിൽക്കുന്ന എത്രയോ സിനിമകളാണ് ഇന്നും പ്രേക്ഷകപ്രീതി നേടി നിലനിൽക്കുന്നത്.
advertisement
Also Read- സ്വപ്നാടനം മുതൽ തുടങ്ങി ഇലവങ്കോട് ദേശം വരെ; മലയാളത്തിന് കെജി ജോർജ് നൽകിയ 19 സിനിമകൾ
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ മഹാനായ കലാകാരനാണ് വിടവാങ്ങിയത്. അദ്ദേഹം ചികിത്സയിലായിരുന്നപ്പോൾ 5 ലക്ഷം രൂപ ചികിത്സാധനസഹായമായി സാംസ്കാരിക വകുപ്പ് നൽകിയിരുന്നു. മലയാളിയെ ഏറ്റവും അധികം സ്വാധീനിച്ച സിനിമക്കാരിലൊരാളായ കാലാതിവർത്തിയായ സംവിധായകന് ആദരാഞ്ജലികൾ നേരുന്നു. ബന്ധുമിത്രാദികളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി സജി ചെറിയാൻ.
മികച്ച സംവിധായകരിൽ ഒരാളായ കെ ജി ജോർജ് വിടപറയുമ്പോൾ മലയാള സിനിമയ്ക്ക് വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ചിന്തോദ്ദീപകവും സാമൂഹിക പ്രസക്തിയുള്ളതുമായ സിനിമകൾക്ക് പേരുകേട്ട സംവിധായകനാണ് അദ്ദേഹം. മലയാള സിനിമയിൽ പുതുതരംഗം അദ്ദേഹം സൃഷ്ടിച്ചു.
Also Read- സംവിധായകൻ കെജി ജോർജ് അന്തരിച്ചു
കെ ജി ജോർജിന്റെ സൃഷ്ടികൾ ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ , പ്രത്യേകിച്ച് മലയാള സിനിമാമണ്ഡലത്തിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. സൂക്ഷ്മമായ കഥപറച്ചിലും ശക്തമായ സാമൂഹിക വ്യാഖ്യാനവും കൊണ്ട് സവിശേഷമായ അദ്ദേഹത്തിന്റെ സിനിമകൾ നിരൂപക പ്രശംസയും അർപ്പണബോധമുള്ള ആരാധകവൃന്ദവും നേടിയിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
സ്വപ്നാടനം എന്ന ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന – ദേശീയ പുരസ്കാരങ്ങൾ നേടി, മലയാള സിനിമയിൽ തന്റെ ഇടമുറപ്പിച്ച സം വിധായകനാണ് കെ.ജി. ജോർജ്ജെന്ന് യമസഭാ സ്പീക്കർ എ എൻ ഷംസീർ അനുസ്മരിച്ചു. യവനിക, പഞ്ചവടിപ്പാലം, ഇരകൾ, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകളെല്ലാം പതിറ്റാണ്ടുകൾക്ക് ശേഷവും മലയാളികൾ മനസ്സിൽ കൊണ്ടുനടക്കുന്നവയാണ്. മലയാളസിനിമയിൽ ചിരസ്മരണീയനായ ആ പ്രതിഭാധനന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും സ്പീക്കർ.