വൈറസിന് ജനിതകമാറ്റം സംഭവിച്ചാലും നമുക്ക് നേരിടാനാകും എന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. യു.കെ.യിൽ നിന്നും കേരളത്തിലേക്ക് വന്നവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയാണ്. വൈകുന്നേരത്തോടെ പൂർണ്ണ വിവരം പ്രതീക്ഷിക്കുന്നു.
എന്നിരുന്നാലും കരുതലും ജാഗ്രതയും തുടരണം എന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും മന്ത്രി. യു.കെ.യിൽ നിന്നും ഇന്ത്യയിൽ എത്തിയ ആറു പേരിൽ ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്തിയിട്ടുണ്ട്.
advertisement
ഇന്ത്യയിൽ സ്ഥിരീകരിച്ച ആറു കേസുകൾ ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാണ് പരിശോധിച്ചത്. ഡെൻമാർക്ക്, നെതർലാൻഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, ജർമ്മനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ കേരളത്തിലും വൈറസിന് ജനിതകമാറ്റം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായി നടത്തിയ ഗവേഷണത്തിലാണ് വൈറസുകൾക്ക് ജനിതക മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയത്. എന്നാൽ ഇത് ബ്രിട്ടനിൽ കണ്ടെത്തിയ അതേ വൈറസ് ശ്രേണി തന്നെയാണോയെന്നറിയാൻ കൂടുതൽ ഗവേഷണം നടക്കുകയാണെന്ന് മന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു.