കഴിഞ്ഞ കോർപ്പറേഷൻ കൗണ്‍സിലില്‍ ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷറഫ് ഒരു കര്‍മ്മ പദ്ധതി അവതരിപ്പിച്ചിരുന്നു. ഇത് പ്രകാരമാണ് നഗരസഭയുടെ പ്രവർത്തനങ്ങൾ. കിഴക്കന്‍ മേഖലയില്‍ 6 വാഹനങ്ങളിലും, പടിഞ്ഞാറന്‍ മേഖലയില്‍ 4 വാഹനങ്ങളിലുമായി ഫോഗിംഗും പവര്‍ സ്പ്രേയിംഗും ആരംഭിച്ചു. രാവിലെ 5 മണി മുതല്‍ 7 മണിവരെ ഫോഗിംഗ് ആണ്. 7.30 മുതല്‍ 12 മണിവരെ ഇവിടെ പവര്‍സ്പ്രേയിംഗും നടത്തും. ഇതു കൂടാതെ വൈകീട്ട് 6 മണിമുതല്‍ 7.30 വരെ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത ചതുപ്പ് പ്രദേശങ്ങളിലുള്‍പ്പെടെ ഹീല്‍ പദ്ധതി പ്രകാരം നിയോഗിച്ച തൊഴിലാളികള്‍ ഹാന്‍റ് സ്പ്രേയിംഗും നടത്തുമെന്നും മേയർ എം അനിൽകുമാർ അറിയിച്ചു. നഗരത്തില്‍ സാധാരണ നടന്നു വരുന്ന വലിയ വാഹനത്തിലുളള ഫോഗിംഗും തടസ്സം കൂടാതെ നടക്കും.
advertisement
കൊതുക് നശീകരണത്തിന് മാസ് വര്‍ക്ക് ആരംഭിച്ചിരുന്നതായാണ് നഗരസഭ വ്യക്തമാക്കുന്നത്. ഹീല്‍ പദ്ധതിയുടെ ഭാഗമായി ഓരോ ഡിവിഷനിലും 3 ജീവനക്കാരെ വീതം കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുകയുമുണ്ടായി. അവര്‍ക്കാവശ്യമായ ഫോഗിംഗ് മെഷീന്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം വാങ്ങി നല്‍കി. സംസ്ഥാനത്തെ ഫൈലേറിയ ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നുളള പരിശീലനവും ഈ തൊഴിലാളികള്‍ക്ക് ലഭ്യമാക്കിയിരുന്നു. കെതുക് വളരുന്ന ഇടങ്ങളില്‍ കൃത്യം 7 ദിവസത്തെ ഇടവേളയില്‍ മരുന്ന് സ്പ്രേ ചെയ്യുന്നതായിരുന്നു അന്ന് സ്വീകരിച്ചിരുന്ന രീതി. അതിനാല്‍ തന്നെ ആ സന്ദര്‍ശഭത്തില്‍ കൊതുക് ശല്യം നല്ല രീതിയില്‍ കുറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ കൊതുക് ശല്യം വര്‍ദ്ധിച്ചതായി വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ വിമര്‍ശനങ്ങളെയെല്ലാം നഗരസഭ ഗൗരവത്തോടെയാണ് കാണുന്നതെന്നും മേയർ എം അനിൽകുമാർ പറഞ്ഞു.
കൊതുക് ശല്യം പരിപൂര്‍ണ്ണമായി പരിഹരിക്കപ്പെടണമെങ്കില്‍ നഗരത്തില്‍ സ്വീവേജ് പദ്ധതി നടപ്പാക്കേണ്ടത് അനിവാര്യമാണ്. സെപ്ടിക് ടാങ്കുകളും വെന്‍റ് പൈപ്പുകളുമാണ് കൊതുക് ഉത്പാദനത്തില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത്. മാത്രമല്ല, സ്ഥാപനങ്ങളിലും വീടുകളിലും കെട്ടിക്കിടക്കുന്ന ജലവും കൊതുകിന്‍റെ വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്. അതിനാല്‍ പൊതുജന പങ്കാളിത്തത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നണ് നഗരസഭ ആഗ്രഹിക്കുന്നതെന്നും അനിൽ കുമാർ വ്യക്തമാക്കി.
Also Read-Found Dead | വീട്ടമ്മയും രണ്ടു പെണ്‍മക്കളും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
കൊച്ചിയിൽ കൊതുക് ശല്യം രൂക്ഷമായതിനെത്തുടർന്ന് ചലച്ചിത്രരംഗത്തെ പ്രമുഖരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 'ജനങ്ങൾ ഉറങ്ങാത്ത കൊച്ചി. ഉറങ്ങുന്ന കോർപ്പറേഷൻ. അധികാരികൾ കണ്ണ് തുറക്കുക' എന്നെഴുതിയാണ് നടൻ വിനയ് ഫോര്‍ട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനെ പിന്തുണച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തുകയും ചെയ്തിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ സമരവും സംഘടിപ്പിച്ചിരുന്നു