വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരം 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഏകദേശം 1000 ചതുരശ്ര അടിയുള്ള വീടാണ് കുടുംബത്തിന് സമ്മാനിച്ചത്. ദുരന്തബാധിത കുടുംബങ്ങൾക്ക് സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള മാതൃകാപദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. കേരളം രാജ്യത്ത് ആദ്യമായി പത്താം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന സംസ്ഥാനമാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 43 ലക്ഷം വിദ്യാർത്ഥികൾക്ക് യാതൊരു വിഹിതവും നൽകാതെ ഈ ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതിയിൽ, ഗുരുതര പരിക്കുകൾക്ക് മൂന്ന് ലക്ഷം രൂപ വരെ സഹായവും ഒപി ചികിത്സയ്ക്ക് 20,000 രൂപ വരെയും അനുവദിക്കും. പാഠപുസ്തക വിതരണത്തിലും സംസ്ഥാനത്തിന് വലിയ നേട്ടം കൈവരിക്കാനായതായി മന്ത്രി പറഞ്ഞു. നാല് കോടിയിലധികം പാഠപുസ്തകങ്ങൾ കൃത്യസമയത്ത് വിതരണം ചെയ്തതോടൊപ്പം, 11-ാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള അടുത്ത അധ്യയന വർഷത്തെ പുസ്തകങ്ങളും മൂന്നു ആഴ്ചയ്ക്കുള്ളിൽ എത്തിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. ഉള്ളടക്കം മാറ്റാതെ 25 ശതമാനം സിലബസ് കുറയ്ക്കാനുള്ള തീരുമാനവും അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും.
advertisement
ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ മിഥുൻ്റെ മാതാപിതാക്കൾക്ക് വീടിൻ്റെ താക്കോൽ കൈമാറി. സ്കൂൾ മുതൽ കോളേജ് വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി രഞ്ജിത്ത്, പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെ. അംബികാകുമാരി, സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. കെ. സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി. കെ. ഗോപൻ എന്നിവരും വിവിധ ജനപ്രതിനിധികളും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും പങ്കെടുത്തു.
