റവന്യൂ സേവനങ്ങൾ പൊതുജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച റവന്യൂ ഇ-സർവീസ് മൊബൈൽ ആപ്ലിക്കേഷൻ വഴി ഭൂനികുതി അടയ്ക്കുന്നതടക്കം നിരവധി സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷം ചാത്തന്നൂർ പദ്ധതിയുടെ ആദ്യഘട്ടമായി എല്ലാ സർക്കാർ ഓഫീസുകളിലും ഓൺലൈൻ സേവന കിയോസ്കുകൾ സ്ഥാപിച്ചതായും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ആദ്യമായി റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളെ സംയോജിപ്പിച്ച് വികസിപ്പിച്ച ‘എൻ്റെ ഭൂമി’ പോർട്ടലും ഇതോടെ പൊതുജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന റവന്യൂ ഇ-സാക്ഷരത പദ്ധതി വഴി, റവന്യൂ വകുപ്പ് നൽകുന്ന വിവിധ ഓൺലൈൻ സേവനങ്ങൾ ഇടനിലക്കാരില്ലാതെ മൊബൈൽ ഫോണിലൂടെ ഉപയോഗിക്കാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ചാത്തന്നൂർ മണ്ഡലത്തിലെ 1200 പരിശീലന കേന്ദ്രങ്ങളിലൂടെ 65,000 കുടുംബങ്ങൾക്ക് റവന്യൂ പോർട്ടൽ, ഇ-ഡിസ്ട്രിക്ട് പോർട്ടൽ, ‘എൻ്റെ ഭൂമി’ പോർട്ടൽ, സി.എം.ഡി.ആർ.എഫ്. പോർട്ടൽ, തുണ ആപ്പ്, ഡിജിറ്റൽ കിയോസ്കുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകും. അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുത്ത ആയിരം കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ മണ്ഡലത്തിലെ 18 സർക്കാർ ഓഫീസുകളിൽ കിയോസ്ക് അനുബന്ധ സേവനങ്ങളും നടപ്പിലാക്കും.
പരിപാടിയിൽ ജി. എസ്. ജയലാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. കൊല്ലം തഹസിൽദാർ ജി. വിനോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടർ എൻ. ദേവിദാസ്, എഡിഎം ജി. നിർമൽ കുമാർ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. സുശീലദേവി, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
