ഗുരുമുഖത്ത് നിന്ന് നേരിട്ട് അഭ്യസിച്ചാൽ തന്നെ ഏറെ ശ്രമകരമായ കല. കഥകളിയെ ഓൺലൈൻ വഴി കരസ്ഥമാക്കിയ ലക്ഷ്മി രഞ്ജിത് പുതിയൊരു അധ്യായമാണ് കുറിച്ചത്. ദൗത്യം ഏറെ ശ്രമകരമായിരുന്നു എന്ന് ഗുരു കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരിയും പറയുന്നു. പരിമിതികൾ ഏറെയുണ്ട്. കഥകളി പഠിക്കാൻ വല്ലാതെ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വഴിയാണെന്ന് മാത്രം.
കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരി ഒരുക്കിയ ഓൺലൈൻ കഥകളി ആസ്വാദന ക്ലാസിൽ ചേർന്നതാണ് ലക്ഷ്മിക്ക് പ്രചോദനമായത്. കഥകളി നൂറ് ശതമാനവും ഓൺലൈനായാണ് പഠിച്ചത്. കോവിഡ് കാലത്ത് തുടങ്ങിയതാണ് പഠനം. ആദ്യം ആസ്വാദന ക്ലാസുകൾ ആയിരുന്നു. ഇതിൽനിന്നും താൽപര്യം തോന്നിയവരെയാണ് പഠിപ്പിച്ചു തുടങ്ങിയത്. ഇന്നലെ തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ ലക്ഷ്മി കഥകളിയിൽ അരങ്ങേറ്റം കുറിച്ചത് പുതുചരിത്രമായി മാറി.
advertisement
ലക്ഷ്മിയുടെ പിതാവ് മാഞ്ഞൂർ ഓമനക്കുട്ടനും കഥകളി നടനായിരുന്നു. കഥകളി പഠിക്കണമെന്ന് ഒമ്പതാം ക്ലാസിൽ തുടങ്ങിയ ആഗ്രഹം ഇപ്പോഴാണ് നടന്നതെന്ന് മാത്രം. കോട്ടയം കളിയിറങ്ങാണ് തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ ശിഷ്യക്കും ഗുരുവിനും സന്താനഗോപാലം കളിക്കാൻ ഒരുമിച്ച് വേദിയൊരുക്കിയത്. കൃഷ്ണവേഷത്തിലാണ് ലക്ഷ്മി അരങ്ങിലെത്തിയത്.
സന്താനഗോപാലം കഥയിൽ ബ്രാഹ്മണനായി ഗുരു മയ്യനാട് രാജീവൻ നമ്പൂതിരിയും ശ്രീകൃഷ്ണനായി ശിഷ്യ ലക്ഷ്മിയും ഒരുമിച്ചെത്തി. കലാമണ്ഡലം വൈശാഖൻ ( അർജുനൻ), ശൈലജ കുമാർ (ബ്രാഹ്മണ സ്ത്രീ), ആർഎൽവി അനുരാജ് (വൃദ്ധ) എന്നിവരാണ് മറ്റ് അഭിനേതാക്കളായി ഒപ്പമുണ്ടായിരുന്നത്. കഥകളി നടനായിരുന്ന മാഞ്ഞൂർ ശാന്തിഭവനിൽ പരേതനായ ഓമനക്കുട്ടൻ്റെ മകളായ ലക്ഷ്മിക്ക് ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ് കഥകളി പഠനം. അമേരിക്കയിലെ ടെക്സസിൽ അറ്റോണി ജനറൽ ഓഫിസ് ഉദ്യോഗസ്ഥയാണ് ലക്ഷ്മി. ഭർത്താവ്: തൃശൂർ സ്വദേശി രഞ്ജിത്ത് (എൻജിനീയർ). മകൾ: അപർണ (ആറാം ക്ലാസ്).