സാദിഖലി തങ്ങളെ സ്കൂൾ പഠന കാലം തൊട്ട് വ്യക്തിപരമായി അറിയാം. മാന്യമായ പെരുമാറ്റം കൊണ്ടും കുലീനമായ സമീപനം കൊണ്ടും മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് സാദിഖലി തങ്ങൾ..
തങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങൾ തീർത്തും വ്യാജമാണെന്നും ഏതു മാന്യനേയും മോശമാക്കാൻ ഇതുപോലുള്ള വഴികൾ സ്വീകരിക്കുന്നവർ ചെയ്യുന്ന മഹാപരാധം മാപ്പർഹിക്കാത്തതാണെന്നും അദ്ദേഹം കുറിച്ചു.
ശക്തമായ നിയമ നടപടി വ്യാജ പ്രചരണങ്ങൾക്കെതിരെ സ്വീകരിക്കുമെന്ന ലീഗ് നേതൃത്വത്തിൻ്റെ നിലപാട് സ്വാഗതാർഹമാണ്. മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കുമെന്നും ഇക്കാര്യത്തിൽ സാദിഖലി തങ്ങൾക്കൊപ്പമാണെന്നും കെടി ജലീൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
advertisement
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കുക.
കക്ഷി രാഷ്ട്രീയ ഭേദമന്യെ ബഹുമാനിക്കുന്ന വ്യക്തിയാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഞാൻ ഉൾകൊള്ളുന്ന തൊഴുവാനൂർ മഹല്ലിൻ്റെ ഖാളി കൂടിയാണ് ആദരണീയനായ തങ്ങൾ. അദ്ദേഹത്തെ സമൂഹ മദ്ധ്യത്തിൽ താറടിച്ചു കാണിക്കാൻ നടത്തുന്ന കുൽസിത നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ആരെയും എന്തും ആക്കാൻ സാധിക്കും.
സാദിഖലി തങ്ങളെ സ്കൂൾ പഠന കാലം തൊട്ട് വ്യക്തിപരമായി എനിക്കറിയാം. എൻ്റെ മൂന്നു വർഷം സീനിയറായി ചേളാരി 'സമസ്താലയ'ത്തിൽ ഞങ്ങൾ ഒരുമിച്ച് പഠിച്ചവരാണ്. അന്ന് മുതൽക്കേ സാദിഖലി തങ്ങളെ എനിക്ക് വളരെ അടുത്തറിയാം. മാന്യമായ പെരുമാറ്റം കൊണ്ടും കുലീനമായ സമീപനം കൊണ്ടും എൻ്റെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് സാദിഖലി തങ്ങൾ. രാഷ്ട്രീയമായി ഞാൻ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. ആ വിമർശനം മേലിലും തുടരും. പക്ഷെ ഒരിക്കലും വ്യക്തിഹത്യ നടത്തിയിട്ടില്ല. നടത്തുകയുമില്ല.
സാദിഖലി തങ്ങളുടെ സഹധർമ്മിണി സുൽഫത്ത് ബീവി, പി.എസ്.എം.ഒ കോളേജിൽ എൻ്റെ ക്ലാസ്മേറ്റാണ്. ഇംഗ്ലീഷിനും അറബിക്കിനും ഞങ്ങൾ ഒരേ ക്ലാസിലായിരുന്നു. സാദിഖലി തങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങൾ തീർത്തും വ്യാജമാണ്. ഏതു മാന്യനേയും മോശമാക്കാൻ ഇതുപോലുള്ള വഴികൾ സ്വീകരിക്കുന്നവർ ചെയ്യുന്ന മഹാപരാധം മാപ്പർഹിക്കാത്തതാണ്. ശക്തമായ നിയമ നടപടി വ്യാജ പ്രചരണങ്ങൾക്കെതിരെ സ്വീകരിക്കുമെന്ന ലീഗ് നേതൃത്വത്തിൻ്റെ നിലപാട് സ്വാഗതാർഹമാണ്. പോലീസ് ശക്തമായ ഇടപെടൽ നടത്തണം. കുറ്റക്കാരെ കർശനമായി ശിക്ഷിക്കണം. മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കും. ഇക്കാര്യത്തിൽ സാദിഖലി തങ്ങൾക്കൊപ്പം.
