അർധരാത്രി പന്ത്രണ്ട് മണിയോടെയാണ് കോപ്റ്റർ ഉയർത്താനുള്ള നടപടികൾ ആരംഭിച്ചത്. വ്യോമയാന വകുപ്പ് അധികൃതരുടെ പരിശോധനകൾക്കും അനുമതിയ്ക്കും ശേഷമായിരുന്നു ഇത്. കോപ്റ്റർ എമർജൻസി ലാൻഡിങ് നടത്തിയ ചതുപ്പിൽ മണൽ ചാക്കുകൾ നിറച്ചു ബലപ്പെടുത്തിയ ശേഷമാണു ഉയർത്താനുള്ള ശ്രമം തുടങ്ങിയത്. ആദ്യപടിയായി ഹെലികോപ്റ്ററിന്റെ പങ്കകൾ അഴിച്ചു നീക്കി. തുടർന്ന് വലിയ ക്രെയിൻ ഉപയോഗിച്ച് ഹെലികോപ്റ്ററിനെ ചതുപ്പിൽ നിന്ന് ഉയർത്തുകയായിരുന്നു. സമീപത്തെ ദേശീയ പാതയിൽ ഒരുക്കി നിർത്തിയ ട്രെയിലറിലേക്ക് ഹെലികോപ്റ്റർ മാറ്റി. പങ്കകളുടെ കേന്ദ്രഭാഗത്തു ബലമുള്ള കയർ ഇട്ടു കൊളുത്തിയാണ് ഹെലികോപ്റ്റർ ഉയർത്തിയത്. നാലു മണിക്കൂർ സമയം കൊണ്ടാണ് ഹെലികോപ്റ്ററിനെ ഉയർത്താൻ കഴിഞ്ഞത്. ട്രെയിലറിലേക്ക് മാറ്റിയ ഹെലികോപ്റ്ററിനെ റോഡ് മാർഗം നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയി.
advertisement
Also Read- എഞ്ചിൻ നിലച്ചിട്ടും മനോധൈര്യം കൈവിടാതെ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിന്‍റെ പൈലറ്റുമാർ
ലുലുവിന്റ ഹെലികോപ്റ്ററുകളുടെ അറ്റകുറ്റ പണി ചെയ്യുന്ന കമ്പനിയാണ് ഈ ജോലികൾ ചെയ്തത്. പുലർച്ചെ അഞ്ചു മണിയോടെയാണ് ലോറിയിൽ കയറ്റുന്ന ജോലികൾ പൂർത്തിയായത്. സിയാലിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും വ്യോമയന വകുപ്പ് അധികൃതരും സ്‌ഥലത്തു ഉണ്ടായിരുന്നു. അപകട കാരണം സ്‌ഥിരീകരിക്കാൻ എവിയേഷൻ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു.
ഹെലികോപ്റ്റർ നീക്കം ചെയ്യുമ്പോൾ ഉണ്ടാകാൻ ഇടയുള്ള ആൾക്കൂട്ടവും സ്ഥലത്തെ ഗതാഗത സ്തംഭനവും കണക്കിലെടുത്തു കൊണ്ടാണ് നടപടികൾ രാത്രിയിലേക്ക് മാറ്റിയത്.
എന്നാൽ പകൽ തന്നെ ഇതിനുള്ള പ്രാരംഭ നീക്കങ്ങൾ നടത്തിയിരുന്നു. സ്ഥലം സന്ദർശിച്ച സാങ്കേതിക വിദഗ്ധർ എങ്ങനെ നീക്കം ചെയ്യണമെന്നും എന്നും ഹെലികോപ്റ്റർ ഏത് രീതിയിൽ ഉയർത്തി മാറ്റണം എന്നതും അടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനം ആക്കിയിരുന്നു. ഇതിനു ശേഷം എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയാണ് സംഘം രാത്രി എത്തിയത്. തീരുമാനിച്ച പോലെ കൃത്യമായി ദൗത്യം നിറവേറ്റാൻ കഴിഞ്ഞുവെന്നു അധികൃതർ അറിയിച്ചു. സ്ഥലത്ത് ആൾക്കൂട്ടവും ദേശീയ പാതയിൽ തിരക്കും ഉണ്ടാകുന്നതിനു മുൻപ് തന്നെ ഹെലി കോപ്റ്റർ കയറ്റിയ ലോറി അവിടെ നിന്ന് തിരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാവിലെയാണ് യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. ഹെലികോപ്ടർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിലെ ചതുപ്പിലേക്കാണ് ഇടിച്ചിറക്കിയത്. എം.എ യുസഫലി ഉൾപ്പെടെയുള്ളവർ ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരുകയായിരുന്നു.
ജനവാസ മേഖലയ്ക്കു മുകളിൽവച്ചാണ് ഹെലികോപ്ടറിന് തകരാർ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വൻ അപകടമൊഴിവായത്. ചതുപ്പില്‍ ഭാഗികമായി താഴ്ന്നു പോയിരുന്നു ഹെലികോപ്ടർ.