കഴിഞ്ഞ ദിവസമാണ് മമ്പാട് കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികൾക്കെതിരെ ഭീഷണി ഉയർത്തുന്ന തരത്തിലുള്ള ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. കോളേജ് സമയ൦ കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കോളേജ് പരിസരത്ത് തുടരുന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും വൈകീട്ട് അഞ്ച് മണിക്ക് ശേഷവും കാണുകയാണെങ്കിൽ നാട്ടുകാർ കൈകാര്യം ചെയ്യുമെന്നായിരുന്നു ഫ്ലക്സിൽ എഴുതിയിരുന്നത്.
ഇത് സദാചാര ഗുണ്ടായിസമല്ലെന്നും മറിച്ച് വളർന്ന് വരുന്ന കുട്ടികളുടെയും കുടുംബമായി ജീവിക്കുന്ന നാട്ടുകാരുടെയും അവകാശമാണിതെന്നും ഫ്ലക്‌സിൽ സൂചിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലുണ്ടാക്കുന്നതും ലഹരി ഉപയോഗിക്കുന്നതും തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ബോര്‍ഡില്‍ സൂചിപ്പിക്കുന്നു.
advertisement
മമ്പാട് കോളേജിന് മുന്നിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സിന് സമാനമായി കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഫാറൂഖ് കോളേജ് പരിസരത്തും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കോളേജിന്റെ പ്രധാന കവാടത്തിന് സമീപത്തായി മൂന്ന് ബോര്‍ഡുകളാണ് സ്ഥാപിച്ചിരുന്നത്.
വിദ്യാർത്ഥികളിൽ ചിലർ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായും സദാചാര മര്യാദയില്ലാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പെരുമാറുന്നതായും പരസ്പരം തല്ലുണ്ടാക്കുന്നതായുമാണ് ഫാറൂഖ് കോളേജ് ഏരിയ ജാഗ്രതാ സമിതിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോര്‍ഡുകളില്‍ ആരോപിക്കുന്നത്. വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ പോലീസിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും രക്ഷിതാക്കളെ അറിയിക്കുമെന്നും ഇതിൽ പറയുന്നു. ഇത് സദാചാര ഗുണ്ടായിസമല്ലെന്നും കുടുംബവും കുട്ടികളുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണെന്നും ബോർഡിൽ എഴുതിയിട്ടുണ്ട്.
ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന്റെ പേരിൽ ഫാറൂഖ് കോളേജിലെ കെ എസ് യു ഭാരവാഹികൾ ഫാറൂഖ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബോര്‍ഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ പരാതി നൽകിയത്. ഇവ നീക്കം ചെയ്തില്ലെങ്കിൽ ഇതിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ അക്രമങ്ങൾ ഉണ്ടായേക്കുമെന്നും പരാതിയിൽ പറയുന്നു.
