കെഎസ്എഫ്ഇയിലെ ഇടപാടുകളെല്ലാം സുതാര്യമാണ്, ഒരു ക്രമക്കേടും എവിടെയും നടന്നിട്ടില്ല. വിജിലൻസ് പരിശോധന ഇപ്പോൾ വേണ്ടിയിരുന്നില്ല. നിയമം എന്ത് എന്ന് തീരുമാനിക്കേണ്ടത് വിജിലൻസ് അല്ല, നിയമവകുപ്പാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
കെഎസ്എഫ്ഇയിൽ വരുന്ന പണം ട്രഷറിയിൽ അടക്കേണ്ട കാര്യം ഇല്ല. ട്രഷറിയിൽ അടക്കാനുള്ള പണമല്ല കെഎസ്എഫ്ഇയിൽ എത്തുന്നത്, വിജിലൻസ് അന്വേഷണത്തിലുള്ള വിശദമായ മറുപടി കെഎസ്എഫ്ഇ ചെയർമാൻ നൽകുമെന്നും ധനമന്ത്രി പ്രതികരിച്ചു.
advertisement
ആഭ്യന്തരവകുപ്പിന് കീഴിലുള്ള വിജിലൻസ്, ധനവകുപ്പിന്‍റെ അധീനതയിലുള്ള കെഎസ്എഫ്ഇയിൽ മുന്നറിയിപ്പ് ഇല്ലാതെ റെയ്ഡ് നടത്തിയതാണ് ഐസകിനെ ചൊടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽ നിൽക്കെ ഇത്തരമൊരു റെയ്ഡ് നടത്തിയത് എന്തിനാണെന്ന ചോദ്യമാണ് ധനമന്ത്രി ഉയർത്തുന്നത്. എന്നാൽ വിജിലൻസിന്‍റെ മിന്നൽ പരിശോധനകൾ തങ്ങളുമായി ആലോചിച്ചല്ല നടത്തുന്നതെന്നും, ലഭിക്കുന്ന വിവരം വെച്ച് ഉദ്യോഗസ്ഥരാണ് തീരുമാനിക്കുന്നതെന്നും ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഓപറേഷൻ ബചത് എന്ന പേരിലാണ് കഴിഞ്ഞ ദിവസം കെഎസ്എഫ്ഇ ഓഫീസുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. 40 ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ 35 ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തി. പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാനാണോ ഇതെന്നും സംശയമുണ്ട്. വിജിലൻസ് പരിശോധന ഇന്നും തുടരുന്നുണ്ട്.
