തിരഞ്ഞെടുപ്പ് ഫലത്തെ ജനാധിപത്യപരമായി സ്വാഗതം ചെയ്യുന്നുവെന്നും ജനവിധിയെ മാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. "വോട്ടിങ് ശതമാനമൊക്കെ പരിശോധിക്കുമ്പോൾ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് ചെറിയ പിറകോട്ടടിയുണ്ട്. മുമ്പും ഇതുപോലെ ഉണ്ടായിട്ടുണ്ട്. ഇത് പുതിയ കാര്യമല്ല. പരിശോധിച്ച് കൂടുതൽ ശക്തിയോടെ മുന്നോട്ട് വരും." വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പരാമർശവും ശ്രദ്ധേയമായി. "തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം ലഭിച്ചിരുന്നെങ്കിൽ ആര്യ മികച്ച മേയർ എന്ന് എല്ലാവരും പറഞ്ഞേനെ. തന്നെക്കാൾ മികച്ച മേയറായിരുന്നു ആര്യ." അദ്ദേഹം പറഞ്ഞു. അഞ്ചുവർഷം തിരുവനന്തപുരം മേയറായിരുന്നയാളാണ് താനെന്നും, താൻ മേയറായിരുന്ന കാലത്ത് നടന്ന വികസന പ്രവർത്തനങ്ങളേക്കാൾ കൂടുതൽ വികസനപ്രവർത്തനങ്ങൾ ഇപ്പോൾ നടന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
advertisement
എൽഡിഎഫും യുഡിഎഫും ചേർന്ന് സ്വതന്ത്രനെ പിന്തുണച്ച് നഗരസഭ ഭരിക്കുമോ എന്ന ചോദ്യത്തിന്, ജനാധിപത്യപരമായി അധികാരത്തിൽവന്ന ഭരണസമിതിയെ അട്ടിമറിക്കാൻ ശ്രമിക്കില്ലെന്ന് അദ്ദേഹം മറുപടി നൽകി.
കേന്ദ്ര ലേബർ കോഡുകൾക്കെതിരേ കേരളം പ്രതിരോധം തീർക്കുമെന്നും ബദൽ തൊഴിൽ നയം രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡിസംബർ 19-ന് തിരുവനന്തപുരത്ത് ലേബർ കോൺക്ലേവ് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
