ഏതെങ്കിലും സമ്മര്‍ദ ശക്തികള്‍ക്ക് വഴങ്ങിയാണ് ന്യൂനപക്ഷ വകുപ്പ് ആദ്യം നല്‍കിയവരില്‍ നിന്ന് എടുത്തു മാറ്റിയത് എന്ന പ്രചാരണമാണ് വിവാദത്തിന് വഴിയൊരുക്കിയത്. സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്ന നിലപാടുകള്‍ ഒരിക്കലും സമൂഹത്തിന് ഗുണം ചെയ്യില്ല. വകുപ്പ് മറ്റാരെക്കാളും ഇച്ഛാശക്തിയോടെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിയുമന്നും അതിന് അദ്ദേഹം അര്‍ഹനമാണെന്നുമാണ് അഭിപ്രായം. ഇത്തരം രാഷ്ട്രീയ വിവാദങ്ങളിലേക്ക് സമസ്തയെ വലിച്ചിഴക്കേണ്ടതില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ സമസ്തയ്ക്ക് ബന്ധമില്ലെന്നും തങ്ങള്‍ പറഞ്ഞു.
advertisement
വകുപ്പ് ആര് കൈകാര്യം ചെയ്താലും എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് വിരുദ്ധമായത് പ്രകടമായാല്‍ അപ്പോള്‍ സമസ്ത പ്രതികരിക്കും. സമുദായങ്ങളെ തമ്മില്‍ അകറ്റാന്‍ കാരണമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകരുത്. മുസ്‌ലിം സമുദായം അന്യായമായി പലതും കരസ്ഥമാക്കി എന്ന തെറ്റിദ്ധാരണാജനകമായ വിഷയത്തില്‍ സര്‍ക്കാര്‍ വസ്തുത വിശദീകരിക്കല്‍ ഉചിതമായിരിക്കുമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
നേരത്തെ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെതിരെ സമസ്ത മുഖപത്രമായ സുപ്രഭാതവും യുവജന നേതാക്കളും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതിൽ എതിർപ്പില്ലെന്നും എന്നാൽ കൃസ്ത്യൻ സഭാ നേതാക്കളുടെ സമ്മർദത്തിന് വഴങ്ങിയെങ്കിൽ ഖേദകരമാണെന്നും നേതാക്കൾ പറഞ്ഞിരുന്നു. ഇത് വലിയ ചർച്ചയായ സാഹചര്യത്തിലാണ് സമസ്ത പ്രസിഡണ്ട് നിലപാട് വ്യക്തമാക്കിയത്.
