തിരുവനന്തപുരം വിളപ്പിൽശാല കാരോട് സ്വദേശികളായ അശ്വതി (37), അമ്മ ശ്രീകുമാരി (60), അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആഡംബര വീടിന്റെ താഴത്തെ നിലയിലാണ് മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്. രണ്ട് മാസം മുൻപാണ് മകന്‍റെ ചികിത്സയ്ക്ക് എന്ന പേരില്‍ തിരുവനന്തപുരം സ്വദേശിയായ ശ്രീകുമാരി വീട് വാടകയക്ക് എടുത്തത്.
വിദേശത്തുള്ള ഉടമസ്ഥർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഫെബ്രുവരിയിൽ അശ്വതിക്ക് വീട് വാടകയ്ക്ക് നൽകിയത്. അശ്വതിയുടെ ഭര്‍ത്താവ് നേരത്തെ ജീവനൊടുക്കിയിരുന്നു. വീട്ടിൽ നിന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അശ്വതിയുടെ ഭർത്താവ് ജീവനൊടുക്കിയതിന്റെ പേരില്‍ ബന്ധുക്കള്‍ കുറ്റപ്പെടുത്തിയതിലുള്ള മാനസിക വിഷമമാണ് മരണകാരണമെന്നാണ് കുറിപ്പിലുള്ളത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുവരുകയാണെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി സി പ്രേമാനന്ദ് കൃഷ്ണ പറഞ്ഞു.
advertisement
നാടിനെ നടുക്കിയ ഈ കൂട്ടമരണത്തിന്റെ വിവരം അയൽവാസികൾ അറിഞ്ഞത് വാർത്താ ചാനലുകളിലൂടെയാണ്. വീട്ടുടമസ്ഥന്റെ ജേഷ്ഠന്റെ മകൻ വീട് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കലിന്റെ സഹായത്തോടെ വീട് തുറന്നപ്പോഴാണ് ദാരുണമായ വിവരം പുറംലോകമറിഞ്ഞത്.
അശ്വതിയും അമ്മയും തൂങ്ങിമരിച്ച മുറിയിലെ ഫാനിൽ പകുതി മുറിച്ചു നീക്കിയ നിലയിൽ ഷാൾ കെട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇടതുവശത്തെ മുറിയിലെ കട്ടിലിൽ പുത്തനുടുപ്പുകൾ ധരിപ്പിച്ച്, ഫാൻസി സൺഗ്ലാസുകൾ വച്ചു കിടത്തിയിരിക്കുന്ന നിലയിലായിരുന്നു ഇളയ രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ. മറ്റൊരു മുറിയിൽ താഴെ ബെഡ്ഷീറ്റ് വിരിച്ച്, ഷെർവാണി ധരിച്ചു കിടത്തിയ നിലയിലായിരുന്നു മൂത്ത കുട്ടിയുടെ മൃതദേഹം.
അയൽക്കാരുമായി യാതൊരു ബന്ധവും പുലർത്താതെ ഒറ്റപ്പെട്ട നിലയിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.വീടിന് പുറത്തിറങ്ങാനോ കുട്ടികളെ കളിക്കാൻ വിടാനോ ഇവർ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ, ഇവരെ കുറിച്ചുള്ള കാര്യങ്ങൾ അയൽക്കാർക്കും അറിയില്ലായിരുന്നു .
മാർച്ച് 18 ന് വീട് ഒഴിയുമെന്ന് അശ്വതി ഉടമസ്ഥന്റെ ജ്യേഷ്ഠനോട് പറഞ്ഞിരുന്നു. തൊട്ടടുത്തുള്ള വീട്ടിൽ പെയ്ന്റിങ് ജോലികൾ നടക്കുന്നതിനാൽ അവരുടെ കാർ ഈ വീട്ടിലേക്ക് മാറ്റിയിടുകയും ചെയ്തു. അശ്വതിയും കുടുംബവും പോകുമ്പോൾ ആ വീട്ടുകാർ കുറച്ചു ദിവസത്തേക്കു ഇവിടേക്കു താമസം മാറ്റാനും തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയായി വീടു വൃത്തിയാക്കുന്നതിനുള്ള ഒരുക്കങ്ങൾക്കാണ് വീട്ടുടമയുടെ ജ്യേഷ്ഠന്റെ മകൻ മാർച്ച് 20 ന് സ്ഥലത്തെത്തിയത്. വീട്ടിലെത്തി അശ്വതിയെ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഉള്ളിൽ എസി പ്രവർത്തിക്കുന്നതും ദുർഗന്ധം വമിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്ഥലം കൗൺസിലറോട് വിവരം അറിയിച്ചത്.
നോർത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി മോർച്ചറികളിലേക്ക് മാറ്റി.
