സുഹറ മമ്പാടിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നിയാസ് തന്റെ നിലപാട് വ്യക്തമാക്കിയത്. കറിവേപ്പിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി, പ്രതിസന്ധികളിൽ തളരില്ലെന്ന ശക്തമായ സന്ദേശമാണ് കുറിപ്പിലൂടെ നൽകുന്നത്.
"ഇമ്മ പറയാറുണ്ട്, കറിവേപ്പിന്റെ കമ്പ് പൊട്ടിച്ചാൽ പിന്നെ ആ പൊട്ടിയ ഭാഗം രണ്ട് കമ്പായി തളിർക്കുമെന്ന്. ഉശിരുള്ള മറുപടിയല്ലേ അത്? പറിച്ചെറിഞ്ഞവരുടെ മുന്നിൽ പച്ചപിടിച്ച് പടരണം. അല്ലാതെന്ത്?" - നിയാസ് മുഹമ്മദ് ഫേസ്ബുക്കിൽ കുറിച്ചു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗവും പൊന്നാനി മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സെക്രട്ടറിയുമാണ് അഡ്വ. നിയാസ് മുഹമ്മദ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ വനിതാ ലീഗ് ഭാരവാഹികൾക്ക് അർഹമായ പരിഗണന ലഭിക്കാത്തതിൽ സംഘടനയ്ക്കുള്ളിൽ തന്നെ അതൃപ്തി പുകയുന്നതിനിടെയാണ് ഈ വൈകാരികമായ കുറിപ്പ് പുറത്തുവരുന്നത്.
advertisement
സ്ഥാനാർത്ഥി പട്ടികയിൽ സുഹറ മമ്പാടിന്റെ പേര് പ്രതീക്ഷിച്ചിരുന്നെങ്കിലും സീറ്റ് നിഷേധിക്കപ്പെട്ടത് വനിതാ ലീഗ് പ്രവർത്തകർക്കിടയിൽ വലിയ നിരാശയുണ്ടാക്കിയിരുന്നു. ഇതിനെതിരെ വനിതാ ലീഗ് നേതൃത്വം നേരത്തെ തന്നെ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. പദവികളിൽ നിന്നും മാറ്റിനിർത്താൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയായാണ് "പച്ചപിടിച്ച് പടരണം" എന്ന മകന്റെ ആഹ്വാനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
