ദ്വീപിലെ ഡയറിഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് മൃഗസംരക്ഷണ വകുപ്പിൻ്റേതായിരുന്നു. ഡയറിഫാമുകൾ അടച്ചു പൂട്ടി കരാർ ജീവനക്കാരെ പിരിച്ചു വിടുകയായിരുന്നു. സ്വകാര്യ പാൽ കമ്പനിക്ക് വഴിയൊരുക്കാൻ വേണ്ടിയാണ് ഇതെന്ന ആരോപണം ശക്തമായിരുന്നു. കന്നുകാലികളെ വളർത്തിയിരുന്നവരും ഇതോടെ പ്രതിസന്ധിയിലായി. ഹൈക്കോടതി സ്റ്റേ ചെയ്തു.
കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കിയ ഉത്തരവും സ്റ്റേ ചെയ്തിട്ടുണ്ട്.
മാംസ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ദ്വീപിൽ ഇല്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഈ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. വർഷങ്ങളായി പിന്തുടരുന്ന ആഹാര രീതി മാറ്റണം എന്ന് പറയുന്നതിന് യുക്തി എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്ക്കരങ്ങൾ ലക്ഷ ദ്വീപിൽ അടിച്ചേൽപ്പിക്കുമ്പോഴാണ് രണ്ടു ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്യുന്നത്.
advertisement
ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിവാദ ഉത്തരവുകൾ സ്റ്റേ ചെയ്തിരിക്കുന്നത്. മൃഗ സംരക്ഷണ വകുപ് ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത് ദ്വീപ് ജനതയെ പ്രതികൂലമായി ബാധിച്ചിരുന്നു. ചിലരുടെ ജീവനോപാധി തന്നെയാണ് ഇല്ലാതായത്. നിരവധിയായ കരാർ തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയായി. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ദ്വീപിൽ ഉയർന്നത്. കന്നുകാലികൾക്ക് വരുന്ന ഭക്ഷണം എത്താതായതോടെ സർക്കാർ വക ഫാമിലെ പശു പട്ടിണിമൂലം ചത്തിരുന്നു.
ദ്വീപ് ജനതയുടെ ഭക്ഷണകാര്യങ്ങളിൽ പോലും കൈ കടത്തുന്ന രീതിലായിരുന്നു സ്കൂളുകളിലെ ഉച്ചഭക്ഷണ കാര്യത്തിലെ ഇടപെടൽ. ചിക്കനും ബീഫും നിരോധിച്ചത് ബി ജെ പിയുടെ അജണ്ടയാണെന്ന ആരോപണവും ശക്തമായി. നടപടികൾക്കെതിരെ കേരളത്തിലും പ്രതിഷേധം ഉയർന്നിരുന്നു.
അതിനിടെ ലക്ഷദ്വീപിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു. എന്നാൽ രാത്രി കർഫ്യുവും വരാന്ത്യ ലോക്ക് ഡൗണും തുടരും. ഹോട്ടലുകളും കടകളും പ്രവർത്തിക്കുന്നതിനു സമയക്രമം ഏർപ്പെടുത്തിട്ടുണ്ട്. ദ്വീപുകളിൽ കോവിഡ് രോഗ വ്യാപനം കുറഞ്ഞത് കൊണ്ടാണ് ഇളവുകൾ നൽകുന്നതെന്നു കളക്ടർ എസ്. അസ്ഗർ അലിയുടെ ഉത്തരവിൽ പറയുന്നു.
ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചെങ്കിലും രാഷ്ട്രീയവും മതപരവും സാമൂഹികവുമായ കൂടിച്ചേരലുകൾക്ക് കളക്ടറുടെ പ്രത്യേക അനുമതി വേണമെന്ന് ഉത്തരവിൽ പറയുന്നു. മത്സ്യബന്ധനം, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കും അനുമതി വേണം. അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തിന് സുരക്ഷ ഒരുക്കുന്നതിനാണ് ദ്വീപുകളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നു നേരെത്തെ ആരോപണം ഉയർന്നിരുന്നു. സന്ദർശനം പൂർത്തിയാക്കി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ മടങ്ങിയതിനു ശേഷമാണ് ഇപ്പോൾ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചത്.