വേണ്ടത്ര കൂടിയാലോചനകൾ താൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി നടത്തിയില്ല എന്നതാണ് ഉമ്മൻ ചാണ്ടിയുടെ പരാതി. ഇക്കാര്യം ഹൈക്കമാൻഡ് ബോധ്യപ്പെട്ടുവെന്ന് കൂടിക്കാഴ്ചക്കുശേഷം ഉമ്മൻചാണ്ടി പറഞ്ഞു.
തർക്കങ്ങൾ പരിഹരിച്ച് പുതിയ നേതൃത്വത്തിന് കീഴിൽ ഒന്നിച്ചു നിൽക്കാനാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദ്ദേശം. അതുകൊണ്ടുതന്നെയാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഭാരവാഹികളെ കുറയ്ക്കുമെന്ന തീരുമാനത്തെ ഉമ്മൻചാണ്ടി അംഗീകരിക്കുന്നത്.
ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല, പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കുന്നു എന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. അത്തരത്തിൽ കത്തു നൽകിയിട്ടില്ല എന്നും ഉമ്മൻചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി അടക്കമുള്ള വിഷയങ്ങൾ രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ആയി.
advertisement
Also Read-എം സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനം രാജിവെച്ചു; സിപിഎം നേതാക്കളാരും പിന്തുണച്ചില്ല
സംഘടനാ ദൗർബല്യം മാത്രമല്ല സംസ്ഥാനത്തെ കോവിഡ് സാഹചര്യവും തോൽവിക്ക് കാരണമായിട്ടുണ്ടെന്നു ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചു. അനുനയ നീക്കത്തിന്റെ അടുത്തഘട്ടത്തിൽ രാഹുൽഗാന്ധി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായും വൈകാതെ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കഴിഞ്ഞ ദിവസം കണ്ട രാഹുൽ പാർട്ടിക്കുള്ളിൽ ഐക്യം ഉറപ്പാക്കണമെന്ന് നിർദേശിച്ചിരുന്നു.
പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ രമേശ് ചെന്നിത്തലയുടെ ആശങ്കകൾ പരിഹരിക്കാനും നേരത്തെ രാഹുൽ ചർച്ച നടത്തിയിരുന്നു.കെപിസിസിഅധ്യക്ഷൻ കെ സുധാകരനും അടുത്ത ദിവസം ഡൽഹിയിലെത്തും.
