കേരളം വെള്ളരിക്കപട്ടണം ആയി മാറി; ആരെന്തു ചെയ്താലും ഇവിടെ ന്യായീകരണ ക്യാപ്സ്യൂൾ വരും: വിഡി സതീശൻ
Last Updated:
രാമനാട്ടുകര കേസ് ഏറെ ഗൗരവം ഉള്ളതാണ്. ഇക്കാര്യത്തിൽ യാഥാർഥ്യം പുറത്തു കൊണ്ടുവരണം. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാൽ മാത്രമേ സത്യം പുറത്തു കൊണ്ടു വരാനാകൂ.
കോട്ടയം: കേരളത്തിലെ വിവിധ രാഷ്ട്രീയ സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ സർക്കാരിനെയും ഇടതു സംഘടനകളെയും കുറ്റപ്പെടുത്തി രംഗത്തു വന്നത്. ഏറ്റവുമൊടുവിൽ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ നടത്തിയ പ്രതികരണത്തെ ഡി വൈ എഫ് ഐ ന്യായീകരിച്ചത് വിഡി സതീശൻ ചൂണ്ടിക്കാട്ടുന്നു. ആര് എന്ത് ചെയ്താലും ഇവിടെ ന്യായീകരണ ക്യാപ്സൂൾ വരും.
എം സി ജോസഫൈന്റെ കാര്യത്തിലും ആദ്യം വന്നത് ന്യായീകരണ ക്യാപ്സ്യൂൾ ആണ്. ന്യായീകരിച്ച് പിടിച്ചു നിൽക്കാൻ നോക്കി. ഗതിയില്ലാതെ വന്നതോടെ രാജിവെക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. വൈകിയാണെങ്കിലും രാജിവെച്ചതിനെ വി ഡി സതീശൻ സ്വാഗതം ചെയ്തു. ഡി വൈ എഫ് ഐ ഉൾപ്പെടെയുള്ള സംഘടനകൾ ഭരിക്കുന്ന സർക്കാറിന് മംഗളപത്രം എഴുതുന്ന സംഘടനയായി അധപ്പതിച്ചു എന്ന് വിഡി സതീശൻ ആരോപിച്ചു.
advertisement
കാസർകോട് ഇരട്ട കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയ നടപടിയെയും സതീശൻ ഇതേ ഭാഷയിൽ കുറ്റപ്പെടുത്തി. കുറ്റവാളികളുടെ ഭാര്യമാർ ആണെങ്കിലും അവർക്ക് ജീവിക്കണ്ടേ എന്ന് ന്യായീകരണ ക്യാപ്സ്യൂൾ ആണ് അക്കാര്യത്തിൽ ഇടതുപക്ഷം ഇറക്കിയത്. തൊഴിലിന് അപേക്ഷിച്ച് 450 പേരിൽ 447 പേരെ ന്യായീകരിച്ച് ആണ് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയത് എന്ന് സതീശൻ ചൂണ്ടിക്കാട്ടി. ഇന്റർവ്യൂവിൽ പങ്കെടുത്ത 97 പേരെയും പറ്റിച്ചു.
അതിനെയും ന്യായീകരിക്കുന്ന രീതിയാണ് ഉണ്ടായത്. കേരളം വെള്ളരിക്കാപട്ടണം ആയി മാറിയെന്നും ഇടതുപക്ഷം എന്തുചെയ്താലും അതിനെ ന്യായീകരിക്കുന്ന നടപടിയാണ് ഉണ്ടായത് എന്നും സതീശൻ പറയുന്നു.
advertisement
സ്ത്രീധന പീഡന വാർത്തകളാൽ കേരളം തല കുനിച്ചു നിൽക്കുന്ന സമയമാണ് ഇപ്പോൾ. അതേ സ്ത്രീകളെ സംരക്ഷിക്കും എന്ന് പറയേണ്ട ഡി വൈ എഫ് ഐ ആണ് എംസി ജോസഫൈനെ ന്യായീകരിച്ചത് എന്നും സതീശൻ പറഞ്ഞു. മരം മുറി കേസിൽ മുൻ സർക്കാരിലെ വനം റവന്യൂ മന്ത്രിമാരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്യണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. ഇവരെ രണ്ടുപേരെയും ചോദ്യം ചെയ്താൽ ഇതിന് നിർദേശം നൽകിയ രാഷ്ട്രീയ നേതൃത്വം ആരാണ് എന്ന് കണ്ടെത്താനാകും.
advertisement
കൊടകര കുഴൽപ്പണ കേസ് സാധാരണ സംഭവം ആക്കാൻ ആണ് ശ്രമം നടക്കുന്നത്. സംസ്ഥാന സർക്കാരിന് എതിരെ നടക്കുന്ന ഇഡി അന്വേഷണങ്ങൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. രാമനാട്ടുകര കേസ് ഏറെ ഗൗരവം ഉള്ളതാണ്. ഇക്കാര്യത്തിൽ യാഥാർഥ്യം പുറത്തു കൊണ്ടുവരണം. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാൽ മാത്രമേ സത്യം പുറത്തു കൊണ്ടു വരാനാകൂ.
കേസ് ഇപ്പോഴും നിഗൂഢമായി നിൽക്കുകയാണ്. സി പി എം നേതാക്കളുടെ പങ്ക് ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നതിന് തെളിവ് ആണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കോവിഡ് രണ്ടാം വ്യാപനത്തിനു ശേഷം സംസ്ഥാനത്തൊട്ടാകെ ധനകാര്യസ്ഥാപനങ്ങൾ ലോൺ തിരികെ പിടിക്കുന്നതിന് ഗുണ്ടകളെ ഇട്ട ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതായി സതീശൻ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല. മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന നിർദ്ദേശം ഉണ്ടെങ്കിലും സ്ഥാപനങ്ങൾ അനുസരിക്കുന്നില്ല. സിബിൽ സ്കോർ നാലു മാസത്തേക്ക് നിർത്തി വെക്കണം എന്ന നിർദ്ദേശവും നടപ്പിലാക്കാൻ സർക്കാർ ഇടപെടുന്നില്ല. വീണ്ടും ലോൺ എടുക്കുന്നതിനുള്ള ജനങ്ങളുടെ ആവശ്യം ഇതുമൂലം മുടങ്ങും എന്നും സതീശൻ ചൂണ്ടിക്കാട്ടി. കോട്ടയം പ്രസ് ക്ലബ് നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്താണ് സതീശൻ നിലപാട് വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 25, 2021 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളം വെള്ളരിക്കപട്ടണം ആയി മാറി; ആരെന്തു ചെയ്താലും ഇവിടെ ന്യായീകരണ ക്യാപ്സ്യൂൾ വരും: വിഡി സതീശൻ