കേരളത്തിലെ മുൻ നിര രാഷ്ട്രീയ നേതാക്കളിൽ നിന്നും തികച്ചും വ്യത്യസ്തനാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബി ജെ പിയിൽ അംഗത്വം എടുത്തിട്ട് കേവലം എട്ട് വർഷമേ ആകുന്നുളളു. ആ അർത്ഥത്തിൽ ഏറ്റവും ജൂനിയറായ നേതാവ് എന്ന് വേണമെങ്കിൽ പറയാം. പക്ഷേ വഹിച്ച സ്ഥാനങ്ങൾ നോക്കിയാൽ ഏത് മുതിർന്ന നേതാവിനോടും കിടപിടിക്കും ഒരേ സമയം വ്യവസായിയും രാഷ്ട്രീയക്കാരനുമായ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ മൂന്നു വർഷം കേന്ദ്ര സഹമന്ത്രിയായി. കുറച്ച് കാലം ബി ജെ പി ദേശീയ വക്താവായി. കേരളത്തിൽ ബി ജെ പിക്ക് ഏറ്റവും വിജയ സാധ്യത ഉളള തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥിയായി. തൊട്ടു പിന്നാലെ കെ സുരേന്ദ്രന്റെ പിൻഗാമിയായി ബി ജെ പി സംസ്ഥാന അധ്യക്ഷനുമായി. തിരുവനന്തപുരം തോൽവിക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്ന് വന്നതോടെ സജീവ രാഷ്ട്രീയം നിർത്തുന്നതായി ട്വീറ്റ് ചെയ്തിട്ട് പിന്നാലെ പിൻവലിച്ചു. തന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഇന്റേണിന് പറ്റിയ അബദ്ധം എന്നായിരുന്നു വിശദീകരണം. വിവാദങ്ങളും കേസുകളുടെ പശ്ചാത്തലവും ഒപ്പമുണ്ടെങ്കിലും അതൊന്നും കാര്യമായ പരിക്ക് രാജീവിന് ഉണ്ടായിട്ടില്ല എന്ന പ്രത്യേകതയും ഉണ്ട്.
advertisement
2006 മുതൽ കർണാടകയിൽ നിന്നുളള രാജ്യസഭാംഗമായിരുന്നെങ്കിലും എച്ച് ഡി ദേവഗൗഡയുടെ ജനതാദൾ സെക്കുലർ പിന്തുണയിലാണ് വ്യവസായിയായ രാജീവ് ആദ്യം രാജ്യസഭയിൽ എത്തുന്നത്. 2012 ലും ജെ ഡി എസിന്റെയും സ്വതന്ത്രരുടെയും പിന്തുണയിലാണ് രാജ്യസഭാംഗമായത്. കേന്ദ്രത്തിൽ എൻ ഡി എ സർക്കാർ വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം ചേർന്നെങ്കിലും 2018ലാണ് ഔദ്യോഗികമായി ബി ജെ പി അംഗമാകുന്നതും ബി ജെ പി നോമിനിയായി രാജ്യസഭാംഗമാകുന്നതും.
ഇതും വായിക്കുക: രാജ്യഭരണമോ വനവാസമോ? തിരഞ്ഞെടുപ്പിനുശേഷം വി ഡി സതീശനെ കാത്തിരിക്കുന്നത്
ഒരേ പോലെ കോൺഗ്രസിൽ നിന്നും സി പി എമ്മിൽ നിന്നും ഡീൽ ആരോപണം നേരിടുന്ന ബി ജെ പിക്ക് ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. ജയമായാലും തോൽവിയായാലും അതിന്റെ ഫുൾ ക്രെഡിറ്റും പഴിയും സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ രാജീവ് ചന്ദ്രശേഖറിനാകും.
രാജീവ് ചന്ദ്രശേഖറിന് മുന്നിലെ സാധ്യതകളിലേക്ക്
സാധ്യത 1- മൂന്നിലേറെ സീറ്റുകളിൽ ജയം
മൂന്നോ അതിലേറെയോ മണ്ഡലങ്ങളിൽ താമര വിരിഞ്ഞാൽ അത് രാജീവ് ചന്ദ്രശേഖറിന് വലിയ നേട്ടമാകും. ഇതുവരെ ഒരു ബിജെപി നേതാവിനും കഴിയാത്ത നേട്ടം സ്വന്തമാക്കിയതിന്റെ ക്രെഡിറ്റും ലഭിക്കും. ഇതിൽ നേമം ഉൾപെട്ടാൽ ദേശീയ നേതൃത്വത്തിന് മുന്നിലും ഗ്രാഫ് ഉയരും. ഇനി നേമത്ത് തോറ്റാലും മറ്റിടങ്ങളിൽ ബി ജെ പിയെ ജയിപ്പിക്കാനായാൽ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ തൽക്കാലം കരുത്തനായി നിൽക്കാം. എന്നാൽ അപ്പോൾ കെ സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ ആണ് ജയിക്കുന്നതെങ്കിൽ അവർ നിയമസഭാ ഇടപെടലുകളിലൂടെ ക്രമേണ ബി ജെ പിയുടെ കേരള മുഖമായി മാറും. രാജീവ് ചന്ദ്രശേഖറിന് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനായി കാത്തിരിക്കേണ്ടി വരും.
സാധ്യത 2- ഒന്നോ രണ്ടോ സീറ്റിലെ ജയം
അധ്യക്ഷ പദവി നിലനിർത്തി നിലവിലെ അവസ്ഥയിൽ മുന്നോട്ടു പോകാം. അതിനപ്പുറം തിരഞ്ഞെടുപ്പ് ഫലം രാജീവ് ചന്ദ്രശേഖറെ കരുത്തനോ ദുർബലനോ ആക്കാൻ വഴിയില്ല. ജയത്തിൽ നേമം ഉൾപ്പെട്ടാൽ സ്ഥിതി അങ്ങനെയാവണമെന്നില്ല. നിയമസഭാംഗത്വം എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ കൂടി അടിസ്ഥാനത്തിലാവും പാർട്ടിയിലെ കരുത്ത്.
കേരളചരിത്രത്തിൽ ലോക്സഭയിലേക്ക് ആദ്യമായി തൃശ്ശൂരിൽ താമര വിരിയിച്ച കാലത്ത് കെ സുരേന്ദ്രൻ ആയിരുന്നു സംസ്ഥാന അധ്യക്ഷൻ. പക്ഷേ സുരേന്ദ്രന് അധ്യക്ഷ കാലാവധിയിൽ ഇളവ് കിട്ടിയില്ല. കാരണം തൃശൂരിലെ ജയം സുരേഷ് ഗോപിയുടെ ജയമായാണ് വിലയിരുത്തപ്പെട്ടത്. അസാധ്യമായിരുന്ന ജയം സാധ്യമാക്കുന്ന തരത്തിലേക്ക് പാർട്ടിയെ നയിച്ച കെ സുരേന്ദ്രന് അതിൽ കാര്യമായ ക്രെഡിറ്റ് ലഭിച്ചില്ല. സമാന അവസ്ഥയാകും രാജീവ് ചന്ദ്രശേഖറിനും.
ഇതും വായിക്കുക: 3.0 യാഥാർത്ഥ്യമായാൽ പിണറായി അജയ്യൻ; മറിച്ചായാൽ.... സാധ്യതകളിങ്ങനെ
സാധ്യത 3- ജയം ഒരു സീറ്റിൽ
തൽക്കാലം പരിക്കില്ലാതെ പോകാമെന്നതിനപ്പുറം സംസ്ഥാന അധ്യക്ഷന്റെ ക്രഡിറ്റായി അത് മാറില്ല. ആര് അധ്യക്ഷ സ്ഥാനത്തിരുന്നാലും സ്വാഭാവികമായും ഉണ്ടാകാവുന്ന ജയം എന്ന തരത്തിലേ വരൂ. ആ ഒരു സീറ്റ് നേമം ആണെങ്കിൽ നിയമസഭാ പ്രകടനം വച്ച് വേണമെങ്കിൽ പിടിച്ചു നിൽക്കാം. മറ്റേതെങ്കിലും മണ്ഡലമാണെങ്കിൽ അതിനുളള അവസരവും നഷ്ടമാകും. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായത് കൊണ്ട് പ്രത്യേക നേട്ടമോ കോട്ടമോ പാർട്ടിക്കുണ്ടായില്ല എന്ന തരത്തിലാവും വിലയിരുത്തൽ.
സാധ്യത 4- സമ്പൂർണ പരാജയം
അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന അധ്യക്ഷ പദവി തന്നെ നഷ്ടമാകും. പരാജയത്തിന്റെ മുഴുവൻ പഴിയും രാജീവ് ചന്ദ്രശേഖറിന് കേൾക്കേണ്ടി വരും. സംസ്ഥാന നേതാക്കളിൽ നിന്നും പരസ്യമായ വിമർശനവുമുണ്ടാകും. സംസ്ഥാന ബി ജെ പിയുടെ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ മാറും.
