3.0 യാഥാർത്ഥ്യമായാൽ പിണറായി അജയ്യൻ; മറിച്ചായാൽ.... സാധ്യതകളിങ്ങനെ
- Published by:Rajesh V
- news18-malayalam
Last Updated:
ഈ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ ഏറ്റവും നിർണായകമാകുന്ന നേതാക്കൾ. മൂന്നു മുന്നണികളിലെയും പ്രധാന നേതാക്കളെ ഈ തെരഞ്ഞെടുപ്പ് ഫലം എങ്ങനെ ബാധിക്കും എന്ന വിശകലനത്തിലേക്ക്. 'നേതാക്കളുടെ നാളെ' പംക്തിയിൽ പിണറായി വിജയൻ
ആർ കിരൺ ബാബു
മൂന്നാമൂഴത്തിൽ ലക്ഷ്യം നേടിയാൽ കേരള രാഷ്ട്രീയ ചരിത്രത്തിൽ എതിരാളികളില്ലാത്ത അജയ്യനായ നേതാവായി മാറും പിണറായി വിജയൻ. തുടർച്ചയായി മൂന്നു തവണയും മുഖ്യമന്ത്രിയാവുക എന്ന ഇനി അടുത്തെങ്ങും തകർക്കാൻ പ്രയാസമായ റെക്കാർഡിന് ഉടമയാകും. കാലം എത്ര കഴിഞ്ഞാലും കേരള രാഷ്ട്രീയ ചരിത്രത്തിൽ പ്രകാശം പരത്തി നിൽക്കുന്ന സാന്നിധ്യമാകും.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ചരിത്രം എടുത്താൽ കേരളത്തിന്റെ ഒന്നാം നമ്പർ പാർട്ടി സി പി എമ്മാണ്. കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ ആദ്യ ഒന്നര പതിറ്റാണ്ട് പാർട്ടി ചുറ്റി തിരിഞ്ഞത് രണ്ട് അച്ചുതണ്ടുകളിലായിരുന്നു. വി എസ് അച്യുതാനന്ദനും പിണറായി വിജയനും. എന്നാൽ കഴിഞ്ഞ പതിറ്റാണ്ട് സി പി എമ്മിനും ഇടതു മുന്നണിക്കും ഒറ്റ അച്ചുതണ്ടേ ഉണ്ടായിരുന്നുളളു. പിണറായി വിജയൻ. പിണറായി തീരുമാനിക്കുന്നതേ പാർട്ടിയിലും മുന്നണിയിലും നടന്നിട്ടുളളൂ. പാർട്ടി തീരുമാനങ്ങളുടെയും ഇടതു മുന്നണി ഭരണത്തിന്റെയും നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ഏക അധികാരിയും അവകാശിയും പിണറായി വിജയൻ തന്നെ.
advertisement
സാധ്യത ഒന്ന്:
90 ലേറെ സീറ്റുകളുടെ ഭൂരിപക്ഷത്തോടെ ഇടതു മുന്നണി
പിണറായിയാണ് ശരി പിണറായി മാത്രമാണ് ശരി എന്ന നിലയിലേക്ക് സി പി എമ്മും ഇടതു മുന്നണിയും കേരളവും മാറും. പാർട്ടിയിലും കേരളത്തിലും ചോദ്യം ചെയ്യാനാവത്ത അനിഷേധ്യ നേതാവായി പിണറായി മാറും. മുഖ്യമന്ത്രി ആര് എന്ന ചോദ്യം പോലും ഉയരില്ല. മന്ത്രിമാരാരാവണം എന്നതും പിണറായിയുടെ തീരുമാനം മാത്രമാകും. കേരളത്തിന്റെ പിതൃസ്വരൂപമായി പിണറായി വിജയൻ എന്ന മനുഷ്യൻ മാറും. ദേശീയ തലത്തിൽ സംഘപരിവാർ വിരുദ്ധ ചേരിയുടെ നേതാവായി കൂടി ഉയരും. അടുത്ത പാർട്ടി കോൺഗ്രസിന് ശേഷവും പിബിയിൽ തുടരും.
advertisement
ഈ സാധ്യതയിൽ ഏറ്റവും കനത്ത തിരിച്ചടിയും തകർച്ചയും നേരിടേണ്ടി വരുന്നത് കോൺഗ്രസിനാകും. പരസ്യ കലാപത്തിലേക്ക് യുഡിഎഫും കോൺഗ്രസും മാറും. പ്രതിപക്ഷ നേതാവ് ആരാവണം എന്നതിലടക്കം കടുത്ത തർക്കത്തിലേക്ക് നീങ്ങും. നിലവിലെ ആരോഗ്യാവസ്ഥയിൽ നേരിടാൻ കഴിയാത്തത്ര വലിയ തകർച്ചയിലേക്കാവും കോൺഗ്രസ് നീങ്ങുക.
സാധ്യത രണ്ട്:
നേരിയ ഭൂരിപക്ഷത്തിൽ ഇടതു മുന്നണി
മൂന്നാം തവണയും ജയം ആവർത്തിക്കാനായി എന്നത് പിണറായി വിജയന്റെ നേട്ടമായി തന്നെ വിലയിരുത്തപ്പെടും. പിണറായി വിജയൻ തന്നെ മുഖ്യമന്ത്രി ആവും എന്നതിലും സംശയമില്ല. പക്ഷേ പാർട്ടിയിലും സർക്കാരിലും പഴയ സമ്പൂർണാധിപത്യം തുടരാനാവില്ല. പാർട്ടിയിലെ ഭിന്ന സ്വരങ്ങൾ കൂടി കണക്കിലെടുത്തേ മുന്നോട്ടു പോകാനാകൂ. ക്രമേണ പാർട്ടിയിലെ സമ്പൂർണാധിപത്യത്തിൽ ഇടിവുണ്ടാകും. കാലാവധി തീരും മുമ്പ് മുഖ്യമന്ത്രി സ്ഥാനം കൈമാറേണ്ടിയും വരാം.
advertisement
സാധ്യത മൂന്ന്:
ഇടതു മുന്നണിക്ക് നേരിയ പരാജയം
പരാജയത്തിന്റെ പഴി മുഖ്യമായും കേൾക്കേണ്ടി വരിക പിണറായി വിജയനാകും. പക്ഷേ പരാജയം നേർത്തതായതിനാൽ കാര്യമായ പരിക്കില്ലാതെ പിണറായി വിജയന് നേതൃത്വത്തിൽ തുടരാം. പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കണോ എന്നതും പിണറായി തന്നെ തീരുമാനിക്കും. പകരം ആരു വരണമെന്നതിലും പിണറായിയുടെ അഭിപ്രായത്തിന് തന്നെയാവും മേൽക്കൈ. പിണറായി സ്വയം മാറി നിന്നാൽ ആര് പകരം വേണമെന്നതിലും തീരുമാനം പിണറായിയുടേതാകും.
സാധ്യത നാല് :
ഇടതു മുന്നണിക്ക് സമ്പൂർണ പരാജയം
advertisement
തൊണ്ണൂറിലേറെ സീറ്റുകളുമായി യു ഡി എഫ് വിജയിച്ചാൽ കേരള രാഷ്ട്രീയത്തിൽ മൂന്നു പതിറ്റാണ്ട് നിറഞ്ഞു നിന്ന പിണറായി യുഗത്തിന്റെ അവസാനമാകും. പരാജയത്തിന്റെ പഴി പൂർണമായും പിണറായിക്ക് മാത്രമാകും .പാർട്ടിയിൽ ഇപ്പോഴുളള കരുത്ത് ചോരുകയും ഒപ്പം നിൽക്കുന്നവരടക്കം പാർട്ടിക്ക് ഉളളിലും പുറത്തും വിമർശനവുമായി രംഗത്തു വരികയും ചെയ്യും. പ്രതിപക്ഷ നേതാവ് ആരാവണം എന്നതിൽ പാർട്ടിയിൽ രൂപപ്പെടുന്ന ശാക്തിക ചേരിയാവും തീരുമാനം എടുക്കുക. അടുത്ത പാർട്ടി കോൺഗ്രസോടെ പിണറായി ഒഴിയും.
ഈ നാല് സാധ്യതകൾക്ക് ഒപ്പം പിണറായിയുടെ ഭാവി നിശ്ചയിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്.
advertisement
ബി ജെ പി അക്കൗണ്ട് തുറക്കുമോ മൂന്നിലേറെ എം എൽ എമാർ ഉണ്ടാവുമോ?
ഇടതു മുന്നണി ജയിച്ചാലും തോറ്റാലും ബി ജെ പിക്ക് സീറ്റില്ലെങ്കിൽ അതിന്റെ ക്രഡിറ്റ് പിണറായിക്കാവും. രാജ്യത്തെ സംഘപരിവാർ വിരുദ്ധ പോരാട്ട നിരയിൽ പിണറായിയുടെ സ്ഥാനം ഉയർന്നു തന്നെ നിൽക്കും. മറിച്ച് ഇടതു മുന്നണി ജയിച്ചാലും തോറ്റാലും ബി ജെ പിക്ക് മൂന്നിൽ കൂടുതൽ അംഗങ്ങൾ സഭയിൽ ഉണ്ടായാൽ പഴി പിണറായിക്കാകും. ഡീൽ ആരോപണം അടക്കം സജീവമാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 23, 2026 7:32 PM IST









