താൻ നൽകിയ നെല്ലിന് ബാങ്കിൽ നിന്ന് വായ്പയായാണ് ജൂലൈ മാസത്തിൽ പണം കിട്ടിയതെന്ന് നടൻ കൃഷ്ണപ്രസാദ് പറഞ്ഞു. ആയിരക്കണക്കിന് കർഷകർക്ക് ഇനിയും നെല്ലിന് പണം കിട്ടിയിട്ടില്ല. കൃഷ്ണപ്രസാദിന് നെല്ലിന് പണം കിട്ടിയില്ലെന്ന് പറഞ്ഞല്ല ആരും സമരം നടത്തിയത്. തനിക്ക് നെല്ലിന് പണം കിട്ടിയെന്ന രേഖ കണ്ടെത്താൻ നടത്തിയ ഉത്സാഹം കർഷകർക്ക് പണം നൽകാൻ കാട്ടണമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
advertisement
കാര്‍ഷിക മേഖലയിലേക്ക് പുതിയ ആളുകള്‍ കടന്നുവരണമെങ്കില്‍ അവര്‍ക്ക് വേണ്ട സഹായം നല്‍കണം. നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. ഇതുവരെ ഇവിടെ കർഷക കൂട്ടായ്മകൾ ഉണ്ടായിരുന്നില്ല. ഇത്തവണ താൻ അത്തരമൊരു കൂട്ടായ്മയിൽ പങ്കെടുത്തപ്പോള്‍ നടനെന്ന നിലയിൽ പരിഗണന കിട്ടി. ജയസൂര്യ ഈ വിഷയം പൊതുവേദിയില്‍ പറഞ്ഞത് കൊണ്ടാണ് ചർച്ചയായത്. എന്റെ പേര് പറഞ്ഞത് തന്നെ അദ്ദേഹത്തിന് എന്നെ അറിയുന്നത് കൊണ്ടാണ്. ആയിരക്കണക്കിന് കർഷകരിൽ ഒരാൾ മാത്രമാണ് താൻ. എന്റെ പണം തന്നാൽ മാത്രം എല്ലാ പ്രശ്നങ്ങളും തീരില്ലെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.
അഞ്ചര മാസം മുൻപ് ശേഖരിച്ച നെല്ലിന്റെ പണമായ 360 കോടി രൂപ ഇപ്പോഴും 25000 പേർക്ക് കിട്ടാനുണ്ട്. എന്റെ പാടത്തെ രണ്ട് പേർക്ക് വേണ്ടിയല്ല ഞാന്‍ സംസാരിക്കുന്നത്. ഇനി പണം കിട്ടാനുള്ളവർക്ക് അത് കിട്ടാന്‍ വേണ്ടിയാണ്. കാറ്റും മഴയും പ്രളയവും അതിജീവിച്ച് കര്‍ഷകന്‍ നെല്ലുണ്ടാക്കുമ്പോൾ അവർക്ക് ആശ്വാസം നൽകേണ്ടത് സർക്കാരാണ്. കഴിഞ്ഞ വർഷം വരെ ഒരു മാസത്തിനുള്ളിൽ പണം കിട്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ അഞ്ചര മാസമാണ് വൈകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജയസൂര്യയുടെ വിഷയം സംസാരിച്ചതിന് പിന്നാലെ മന്ത്രിയുടെ പിഎസ് എന്നെ വിളിച്ചിരുന്നു. തന്റെ രേഖ ലഭിക്കാൻ വേണ്ടി കാട്ടിയ ആര്‍ജ്ജവം പണം നല്‍കാന്‍ വേണ്ടി കാട്ടിയിരുന്നെങ്കില്‍ അത് ഒറ്റദിവസം കൊണ്ട് പാസാകും. എനിക്ക് കിട്ടിയെന്ന് പറയുന്ന പണം ബാങ്കിൽ നിന്ന് വായ്പയായാണ് നല്‍കിയത്. കർഷകരിൽ 90 ശതമാനവും വിദ്യാഭ്യാസമുള്ളവരല്ല. അവർ പറയുന്നിടത്ത് ഒപ്പിടും. വായ്പയായാണ് പണം കിട്ടുന്നതെന്ന് പലർക്കും അറിയില്ലെന്നും കൃഷ്ണപ്രസാദ് ചൂണ്ടിക്കാട്ടി.
എന്റെ രാഷ്ട്രീയം ഈ വിഷയത്തിൽ ഞാൻ കലർത്തിയിട്ടില്ല. കർഷകരിൽ കൂടുതലും ഇടതുപക്ഷക്കാരാണ്. കർഷകർക്ക് ആനുകൂല്യങ്ങൾ കൂടുതൽ ലഭിച്ചിരുന്നത് ഇടതുപക്ഷം ഭരിക്കുമ്പോഴാണ്. അത് കിട്ടാതാവുമ്പോൾ ഞങ്ങൾക്ക് പ്രശ്നമുണ്ടാകും. കേന്ദ്ര സർക്കാരിൽ നിന്ന് പണം വാങ്ങിയെടുക്കേണ്ടത് ഞങ്ങളല്ലല്ലോ. സർക്കാരല്ലേ? അത് ഇന്നലെയാണോ പറയേണ്ടത്? സാധാരണക്കാരായ നിരവധി പേർ മന്ത്രിക്ക് നിവേദനം കൊടുത്തിരുന്നു അതിന് വിലയില്ലേയെന്നും അദ്ദേഹം ചോദിച്ചു.
പണം ലഭിക്കാത്ത പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് വേണ്ടിയാണ് ജയസൂര്യ സംസാരിച്ചത്.അതിലെ യാഥാർത്ഥ്യ ബോധം മനസിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. അല്ലാതെ അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം നടത്തുകയല്ല വേണ്ടതെന്നും ജയസൂര്യ മനുഷ്യപ്പറ്റുള്ള നടനാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.