ഉത്സവകാലങ്ങളിലെല്ലാം തന്ത്രിയും തങ്ങളും തമ്മിൽ ഓണക്കാഴ്ചകളും പെരുന്നാൾ സമ്മാനങ്ങളും കൈമാറുന്ന അപൂർവമായ പാരമ്പര്യം ഈ വർഷവും തുടരുകയായിരുന്നു. തങ്ങളുടെ പ്രതിനിധികളായി കൊണ്ടോട്ടി മുനിസിപ്പൽ ചെയർമാൻ യു.കെ. മമ്മദിശ, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും മുൻ ജില്ലാ വികസന അതോറിറ്റി ചെയർമാനുമായ എൻ.സി. അബൂബക്കർ, കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് നസീം പുളിക്കൽ എന്നിവർ തന്ത്രിയുടെ സന്നിധിയിൽ എത്തി പുതുവസ്ത്രങ്ങളും പെരുന്നാൾ സന്ദേശവും കൈമാറി.
ചെറിയ പെരുന്നാൾ ആത്മീയ ശുദ്ധിയുടെയും മാനവികതയുടെയും സന്ദേശമാണ് പകർന്നുനൽകുന്നതെന്ന് തങ്ങൾ പറഞ്ഞു. വിശ്വാസികളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കാനും, പട്ടിണിയുടെയും ദുരിതത്തിന്റെയും വേദന തിരിച്ചറിയാനും ഈ വിശുദ്ധദിനം പ്രചോദനമാകട്ടെയെന്ന് ആശംസിച്ചു.
advertisement
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മുസ്ലിം ലീഗ് മുൻകൈയെടുത്ത് വീടുകൾ നിർമ്മിച്ച് നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, അതിന് കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും ഹൃദയപൂർവ്വമായ പിന്തുണ ലഭിച്ചതായി തങ്ങൾ പറഞ്ഞു. വീടുകൾ നിർമ്മിച്ച പ്രദേശത്തിന് സമീപമുള്ള ക്ഷേത്ര നവീകരണത്തിനും സഹായം നൽകാൻ തയ്യാറാണെന്നും, അതിന് തന്ത്രിയുടെ മാർഗനിർദ്ദേശങ്ങൾ അഭ്യർത്ഥിച്ചതായും അറിയിച്ചു.
മത-ജാതി ഭേദമന്യേ ആഘോഷങ്ങൾ ഒരുമിച്ച് കൊണ്ടാടുമ്പോഴാണ് മനുഷ്യ മനസ്സുകളിൽ യഥാർത്ഥ സൗഹൃദം വിരിയുന്നതെന്ന് തങ്ങൾ ചൂണ്ടിക്കാട്ടി. ദുരിതമനുഭവിക്കുന്നവരെ കൈപിടിച്ചു ഉയർത്താനും, അവരുടെ കണ്ണീരൊപ്പാനും സമൂഹം ഒന്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യസ്നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന ഇത്തരം ഇടപെടലുകൾ സമൂഹത്തിന് മാതൃകയാണെന്ന് തന്ത്രി പറഞ്ഞു. ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾക്ക് പാണക്കാട് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള മുസ്ലിം സുഹൃത്തുക്കൾ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ അഗ്നിബാധക്കിടെ വെള്ളി വിഗ്രഹം മുസ്ലിം സഹോദരങ്ങൾ രക്ഷപ്പെടുത്തിയ സംഭവവും അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്നേഹവും വിശ്വാസവും സൗഹൃദവും മനുഷ്യരാശിയുടെ ഐക്യത്തിനുള്ള ശക്തിയാണെന്നും, ഈ മൂല്യങ്ങൾ നിലനിർത്തുമ്പോഴാണ് ഓരോ ആഘോഷവും അർത്ഥവത്താകുന്നതെന്നും തങ്ങൾ പറഞ്ഞു. സൗഹൃദത്തിന്റെ ഈ ചിരാതുകൾ കെടാതെ സൂക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
