അതിഥി തൊഴിലാളികൾ എന്ന പേരിൽ എത്തിയവർ അൽ ഖ്വയ്ദ പ്രവർത്തകരായിരുന്നെന്ന തിരിച്ചറിവിൻ്റെ ഞെട്ടലിലാണ് പെരുമ്പാവൂർ. പ്രതികളിലൊരാൾ കഴിഞ്ഞ ഏഴ് വർഷമായി പെരുമ്പാവൂരിൽ താമസിച്ചു വരികയായിരുന്നു എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. ഇയാൾ മറ്റ് ആരെങ്കിലുമായി കൂടുതൽ ബന്ധപ്പെട്ടിരുന്നോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതു തന്നെയാണ് നാട്ടുകാരെ അസ്വസ്ഥരാക്കുന്നതും. സംഘത്തിൽ കൂടുതൽ പേരുണ്ടെങ്കിൽ പരിശോധന ശക്തമാക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.
advertisement
ലോക്ക്ഡൗൺ കാലത്ത് കൊച്ചിയിൽ എത്തിയവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മുർഷിദ് ഹസനും യാക്കൂബ് ബിസ്വാസും. വിവിധ കേന്ദ്രങ്ങളിൽ ചെറിയ ജോലികൾ ചെയ്ത് ഇവർ പ്രവർത്തനം തുടരുകയായിരുന്നു. മൂന്നാമൻ മുസാറഫ് ഹുസൈൻ ഏഴു വർഷമായി ഇവിടെ തുണിക്കടയിൽ ജോലി നോക്കുകയായിരുന്നു. ചുറ്റുപാടുമുള്ള ആർക്കും ഒരു സംശയത്തിനും ഇവർ ഇട നൽകിയിരുന്നില്ല.
പെരുമ്പാവൂരിലെ അറസ്റ്റ് സംബന്ധിച്ച് സംസ്ഥാന ഇൻറലിജൻസ് വിവരങ്ങൾ ശേഖരിച്ചു. ലോക്ക്ഡൗൺ കാലത്ത് ഇവിടെ എത്തിയവരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കുന്നുണ്ട്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ജോലിയോ വീടോ നൽകാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.