മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസം കുട്ടികളിൽ അടിച്ചേൽപിക്കുന്നതിനപ്പുറം യുക്തിപരമായ ഒന്നല്ല ചേലാകർമമെന്ന് ഹർജിയിൽ പറയുന്നു. ഇത്തരം പ്രവൃത്തികൾ കുട്ടികൾക്ക് നേരെയുള്ള അക്രമമാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായതിനാൽ നിരോധിക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കും.
ലിംഗാഗ്രചർമം പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതാണ് ചേലാകർമം. കുട്ടികളിൽ മാനസികാഘാതം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ കൺവെൻഷൻ, ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച പൗര-രാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി തുടങ്ങിയ കുട്ടികളുടെ അവകാശങ്ങൾ നിരത്തുന്ന വിവിധ അന്താരാഷ്ട്ര കൺവെൻഷനുകൾ ഹർജിക്കാർ ചൂണ്ടിക്കാട്ടി.
advertisement
Also Read- വയനാട് തലപ്പുഴയിൽ വീണ്ടും കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു; ഒരാഴ്ചക്കിടെ മൂന്നാമത്തെ സംഭവം
മാതാപിതാക്കളുടെ ഏകപക്ഷീയമായ തീരുമാനത്തിലൂടെയാണ് ആൺകുട്ടികളെ നിർബന്ധിത ചേലാകർമത്തിന് വിധേയമാക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. ഇതു ഒരു മതപരമായ ആചാരമല്ലെന്നും ഹർജിക്കാർ വാദിക്കുന്നു.
ചേലാകർമം ഭാവിയിൽ ലൈംഗികതയെ ബാധിക്കുമെന്നും സ്ത്രീ പങ്കാളിക്ക് ലൈംഗിക സംതൃപ്തി അനുഭവപ്പെടാതിരിക്കാനുള്ള സാധ്യത കൂടുതലാണെന്നും ചില രാജ്യാന്തര മെഡിക്കൽ പ്രസിദ്ധീകരണങ്ങളെ ഉദ്ധരിച്ച് ഹർജിയിൽ പറയുന്നു. ഇതു കൂടാതെ അടുത്തിടെ വാടാനപ്പള്ളിയിൽ ചേലാകർമത്തെ തുടർന്ന് ഒരു കുട്ടി മരിക്കാനിടയായെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം കുട്ടികളുടെ മൗലികാവകാശം ലംഘിക്കുന്നതിനാൽ, കുട്ടികളിലെ ചേലാകർമം ‘ക്രൂരവും മനുഷ്യത്വരഹിതവും’ ആണെന്നുംഹർജിയിൽ ആരോപിച്ചു.
സ്വയം തീരുമാനമെടുക്കാൻ പ്രാപ്തനാകുന്നതിന് മുമ്പ് മാതാപിതാക്കൾക്ക് കുട്ടികളുടെ മേൽ തങ്ങളുടെ മതവിശ്വാസം അടിച്ചേൽപ്പിക്കാനാകില്ലെന്നും ഹർജിക്കാർ വാദിച്ചു. ചേലാകർമം നിരോധിച്ചുകൊണ്ട് നിയമം പാസാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകരായ ജീവേഷ്, സാബു എം ഫിലിപ്പ്, പി സഹീൻ, എസ് ആകാശ് എന്നിവരാണ് പരാതിക്കാരന് വേണ്ടി ഹർജി സമർപ്പിച്ചത്.