'കേരളത്തിൽ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സർക്കാരുകളാണ് മാറിമാറിവരുന്നത്. കേരളത്തിലെ റബർ കർഷകർ വളരെ ബുദ്ധിമുട്ടുന്നു. എൽഡിഎഫും യുഡിഎഫും ഇക്കാര്യത്തിൽ കണ്ണടച്ചിരിക്കുകയാണ്. കേരളത്തിൽ നിയമസംവിധാനം മോശമാണ്. ക്രൈസ്തവ പള്ളികളിലെ പുരോഹിതരടക്കം അക്രമത്തിന് ഇരയാവുന്നു. കേരളത്തിലെ കോളേജുകൾ കമ്മ്യൂണിസ്റ്റുകാരുടെ താവളമായി മാറിയിരിക്കുകയാണ്. ജനങ്ങൾ ഭയത്തിലാണ് ജീവിക്കുന്നത്. കേരളത്തിലെ ഈ മോശം സ്ഥിതിയ്ക്ക് മാറ്റം വരണമെങ്കിൽ മാറിമാറി വരുന്ന സർക്കാരുകൾ ഇല്ലാതാകണം. എന്നാൽ, മാത്രമേ കേരളത്തിന് മോചനം ഉണ്ടാകൂ'- പ്രധാനമന്ത്രി പറഞ്ഞു.
advertisement
പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിന് സമീപമുള്ള മൈതാനിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അദ്ദേഹം 2.20 ഓടെ റോഡുമാർഗം പൊതുസമ്മേളനവേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ എത്തി. നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് അദ്ദേഹം സമ്മേളന വേദിയിലെത്തിയത്. കന്യാകുമാരിയിലെ പ്രചാരണ യോഗത്തിൽ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹം പത്തനംതിട്ടയിലെത്തിയത്.
സമ്മേളനവേദിയിൽ എത്തിയ മോദിയെ പ്രവർത്തകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മോദി പങ്കെടുക്കുന്ന ആദ്യ പൊതുസമ്മേളനങ്ങളിലൊന്നാണ് പത്തനംതിട്ടയിലേത്. എൻഡിഎ സ്ഥാനാർത്ഥികളായ അനിൽ ആന്റണി (പത്തനംതിട്ട), ബൈജു കലാശാല (മാവേലിക്കര), ശോഭാസുരേന്ദ്രൻ (ആലപ്പുഴ), വി മുരളീധരൻ (ആറ്റിങ്ങൽ) എന്നിവരടക്കം വേദിയിലെത്തി.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, കുമ്മനം രാജശേഖൻ, അൽഫോൺസ് കണ്ണന്താനം, ജോർജ് കുര്യൻ, തുഷാർ വെള്ളാപ്പള്ളി, പത്മജ വേണുഗോപാൽ, പി സി ജോർജ്, ഷോൺ ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ള പ്രവർത്തകരാണ് പ്രമാടത്തെത്തിയിരുന്നത്.11.45 ഓടെ സംസ്ഥാന നേതാക്കളുടെ പ്രസംഗങ്ങൾ ആരംഭിച്ചിരുന്നു. മോദി എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ അദ്ദേഹത്തിന്റെ മുൻ പ്രസംഗങ്ങൾ മലയാളത്തിൽ വേദിയിൽ കേൾപ്പിച്ചു. ആർട്ടിഫിഷ്യൻ ഇന്റലിജൻസ് അടിസ്ഥാനമാക്കിയാണ് ഹിന്ദിയിലുള്ള പ്രസംഗങ്ങൾ മലയാളത്തിലാക്കി വേദിയുടെ പിന്നിലെ സ്ക്രീനിൽ പ്രദർശിപ്പിച്ചത്.
