തീവെപ്പ് നടന്ന് നാലാം ദിവസമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘം ഷഹീന്‍ബാഗിലെത്തി വീട്ടുകാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുടര്‍നീക്കം. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷാറൂഖിന്റെ ആറ് ഫോണുകള്‍ അന്വേഷണ സംഘം നിരീക്ഷണത്തിലാക്കി. പുലര്‍ച്ചെ ഒന്നരയോടെ ഇതിലൊരു ഫോണ്‍ സ്വിച്ച് ഓണ്‍ ആയതോടെയാണ് ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.
കേന്ദ്ര ഇന്‍റലിൻജസ് ഏജൻസി നൽകിയ വിവരത്തെത്തുടർന്ന് മഹാരാഷ്ട്ര എടിഎസും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്തനീക്കമാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ സഹായമായത്. ഇന്നലെ രാത്രിയോടെയാണ് ഇയാൾ പിടിയിലാകുന്നത്.
advertisement
രത്നഗിരിയിലെ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതിക്ക് മുഖത്ത് ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതി രത്നഗിരയിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ അവിടുത്തെ ആശുപത്രികളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെ ആശുപത്രിയിൽ ചികിത്സ തേടിയ പ്രതി സംശയം തോന്നിയതോടെ ചികിത്സ പൂർത്തിയാക്കാതെ അവിടെനിന്ന് കടന്നുകളയുകയായിരുന്നു. എന്നാൽ രത്നഗിരിയിൽ വ്യാപക പരിശോധന നടത്തുന്നതിനിടെ റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് ഇന്നലെ രാത്രിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് എലത്തൂരിനടുത്ത് വെച്ച് ട്രെയിനിൽ തീവെപ്പുണ്ടായത്. സംഭവത്തിൽ ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ മൂന്നുപേർ മരണപ്പെട്ടിരുന്നു. തീവെപ്പിൽ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റിരുന്നു. ഇവർ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉൾപ്പടെ ചികിത്സയിലാണ്.