സംഭവത്തെ കുറിച്ച് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും. തിരുവനന്തപുരം പിഎസ്‌സി ഓഫിസിലെ ഉദ്യോഗസ്ഥൻ ചേർത്തല അഞ്ചാം വാർഡ് ഇല്ലിക്കൽ രമേഷ് എസ് കമ്മത്തിനാണ് (52) മർദനമേറ്റത്. ശനിയാഴ്ച വൈകിട്ടു ചേർത്തല പൂത്തോട്ടപ്പാലത്തിനു സമീപത്തെ വളവിലായിരുന്നു സംഭവം. ശനിയാഴ്ച എറണാകുളത്ത് പിഎസ്‌സി ജോലി കഴിഞ്ഞു വരികയായിരുന്ന തന്നെ റോഡിലെ വളവിൽ ഇരുട്ടത്ത് ബൈക്ക് തടഞ്ഞ് മദ്യപിച്ചോ എന്നു പരിശോധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് രമേഷ് പറഞ്ഞു.
advertisement
മദ്യപിച്ചില്ലെന്ന് മനസ്സിലായതോടെ വിട്ടയച്ചു. ബൈക്ക് അൽപം മാറ്റി നിർത്തിയ ശേഷം വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്നു ഡിജിപിയുടെ സർക്കുലർ ഇല്ലേയെന്നു ചോദിക്കുകയും ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതു പൊലീസിന് ഇഷ്ടപ്പെട്ടില്ല. കൈ പിന്നിൽ കൂട്ടിക്കെട്ടി പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. തലയിലും കണ്ണിലും ഇടിച്ചു. ജനനേന്ദ്രിയത്തിനു പരുക്കേൽപിച്ചു. മർദനത്തിൽ മുന്നിലെ പല്ല് നഷ്ടമായി. സ്റ്റേഷനിൽ എത്തിച്ചും ഉപദ്രവിച്ചു. മെഡിക്കൽ പരിശോധന സമയത്ത് പൊലീസ് മർദിച്ചെന്നു പറയരുതെന്നു ഭീഷണിപ്പെടുത്തി.
പൊലീസിന്റെ കൃത്യനിർവഹണത്തിനു തടസ്സം നിന്നെന്ന വകുപ്പിൽ കേസെടുത്ത് ജാമ്യത്തിൽ വിട്ടെങ്കിലും ഇതു സംബന്ധിച്ചു പരാതിപ്പെടാൻ ഭയന്നു. തുടർന്ന് പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് ഡിജിപിക്കു പരാതി നൽകിയതെന്ന് രമേഷ് പറഞ്ഞു.
