ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

Rajamala Landslide | ധനുഷ്കയെ കണ്ടെത്തിയത് 'കുവി'; കളികൂട്ടുകാരിയുടെ ചേതനയറ്റ ശരീരം കണ്ട് തളര്‍ന്നുവീണ് വളർത്തുനായ

പെട്ടിമുടിയിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള ഗ്രാവൽ ബാങ്ക് എന്ന സ്ഥലത്ത് നിന്നാണ് ധനുഷ്കയുടെ മൃതദേഹം കണ്ടെടുത്തത്.

മൂന്നാർ: രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുന്നതിനിടെ ദുരന്ത ഭൂമിയിൽ നൊമ്പരമായി ഒരു വളർത്തു നായ. വെള്ളിയാഴ്ചയാണ് പെട്ടിമുടി പുഴയിൽ നിന്നും രണ്ടു വയസുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെടുത്തത്.  തെരച്ചിൽ നടത്തുന്നതിനി‍ടെ കുവി എന്ന് വിളിപ്പേരുള്ള വളർത്തുനായയാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവർത്തകർക്ക് കാട്ടിക്കൊടുത്തത്. ചേതനയറ്റ‌ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ തളർന്ന് നിലത്തു കിടന്ന കുവി ദുന്തത്തിനിടയിലും ഒരു നൊമ്പരക്കാഴ്ചയായി.


അപകടം നടന്ന പെട്ടിമുടിയിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള ഗ്രാവൽ ബാങ്ക് എന്ന സ്ഥലത്ത് നിന്നാണ് ധനുഷ്കയുടെ മൃതദേഹം കണ്ടെടുത്തത്. ഇവിടെയുള്ള തൂക്കുപാലത്തിനടിയിൽ മരച്ചില്ലകളിൽ തടഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഈ സ്ഥലം രക്ഷാ പ്രവർത്തകർക്ക് കാട്ടിക്കൊടുത്തത് കുവിയായിരുന്നു.


ധനുഷ്കയുടെ മൃതദേഹം കണ്ടെടുത്ത ഗ്രാവൽ ബാങ്ക്(പഴയ ചിത്രം)




അപകടത്തിൽപ്പെട്ട ധനുഷ്കയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തില്‍ ഇനി ജീവനോടെയുള്ളത്. അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയെയും സഹോദരി പ്രിയദര്‍ശിനിയെയും കണ്ടെത്താനുണ്ട്.


ഓഗസ്റ്റ് ഏഴിന് പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ 30 മുറികളുള്ള നാല് ലയങ്ങൾ പൂർണമായി തകർന്നു. നാലു ലയങ്ങളിലായി 78 പേരാണ് താമസിച്ചിരുന്നത്. ഇതിൽ 16 പേർ രക്ഷപ്പെട്ടു.


Published by: Aneesh Anirudhan
First published: August 15, 2020, 9:03 PM IST