കുവിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ് ജില്ലാ കെ 9 ഡോഗ് സ്ക്വാഡിലെ ട്രെയിനറും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവൻ. അനുമതിക്കായി അജിത് കലക്ടറെ സമീപിച്ചിട്ടുണ്ട്. കുവിയെ പോറ്റിവളർത്തിയവരിൽ ധനുഷ്കയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ജീവനോടെയുള്ളത്.
നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അനുമതി ലഭിച്ചാൽ കുവിയെ വീട്ടിൽ കൊണ്ടുപോയി സംരക്ഷിക്കാനാണ് അജിത്തിന്റെ പദ്ധതി. അപകടം നടന്ന പെട്ടിമുടിയിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള ഗ്രാവൽ ബാങ്ക് എന്ന സ്ഥലത്ത് നിന്നാണ് ധനുഷ്കയുടെ മൃതദേഹം കണ്ടെടുത്തത്.
advertisement
ഇവിടെയുള്ള തൂക്കുപാലത്തിനടിയിൽ മരച്ചില്ലകളിൽ തടഞ്ഞ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ മണം പിടിച്ചെത്തിയ വളർത്തു നായ രാവിലെ മുതൽ തന്നെ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോസ്ഥർ അവിടെ തിരച്ചിൽ നടത്തുകയായിരുന്നു.
പെട്ടിമുടിയിലെ ദുരന്ത സ്ഥലത്ത് തിരച്ചിലിനെത്തിയജില്ലാ പൊലീസ് സ്ക്വാഡിലെ അംഗമായ അജിത്തുമായി കുവി രണ്ട് ദിവസമായി ചങ്ങാത്തത്തിലാണ്. ഡോഗ് സ്ക്വാഡിലെ ട്രാക്കർ ഡോഗ് സ്റ്റെഫിയുടെ ട്രെയിനറാണ് അജിത്.
ഓഗസ്റ്റ് ഏഴിന് പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ 30 മുറികളുള്ള നാല് ലയങ്ങൾ പൂർണമായി തകർന്നു. നാലു ലയങ്ങളിലായി 78 പേരാണ് താമസിച്ചിരുന്നത്. ഇതിൽ 16 പേർ രക്ഷപ്പെട്ടു. ധനുഷ്കയുടെ അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.