'സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം അടുത്ത സുഹൃത്താണ്. പോകാന്‍ തീരുമാനിച്ചിരുന്നതുമാണ്. ഇതിനായി ഗുരുവായൂരില്‍ മുറിവരെ ബുക്ക് ചെയ്തു. പക്ഷേ പോയില്ല. കാരണം നരേന്ദ്രമോദി ആ ചടങ്ങില്‍ പങ്കെടുക്കുന്നതിനാലാണ്. ഒരു രാഷ്ട്രീയ നേതാവ് എപ്പോഴും സുതാര്യമായിരിക്കണം. മോദി പങ്കെടുക്കുന്ന പരിപാടിയില്‍ പോയാല്‍ അത് തെറ്റായ സന്ദേശം നല്‍കും'- രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
advertisement
കോൺഗ്രസ് വിട്ട് ബിജെപിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'കേന്ദ്രമന്ത്രിയാക്കാമെന്ന് പറഞ്ഞാല്‍ പോലും ബിജെപിയിലേക്കില്ല. എത്ര കോടികള്‍ തന്നാലും ബിജെപിയിലേക്കില്ല. മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായിരുന്ന് വര്‍ഗീയവാദികള്‍ക്കെതിരെ പോരാടും. സ്ഥാനമോഹങ്ങളില്ല. മരിക്കുന്നതുവരെ മതേതര വിശ്വാസിയായി കോൺഗ്രസുകാരനായി ജീവിക്കണം. ആഭ്യന്തരമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാല്‍പ്പോലും ഒറ്റ ചവിട്ട് കൊടുക്കും'- ഒരു വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ആർഎസ്പി നേതാവും എംപിയുമായ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ. പ്രേമചന്ദ്രൻ പാർലമെന്റിലെ ഏറ്റവും നല്ല അംഗമാണ്. എന്നാൽ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ പ്രേമചന്ദ്രനെപ്പോലെ പരിണിത പ്രജ്ഞനായ ഒരു നേതാവ് ആ ക്ഷണം സ്നേഹപൂർവ്വം നിരസിക്കണമായിരുന്നു. പ്രേമചന്ദ്രന്റെ നടപടിയോട് തനിക്ക് യോജിക്കാനാവില്ല. തന്നെയാണ് ക്ഷണിക്കുന്നതെങ്കിൽ പോകില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.