ഇന്നലെ രാത്രിയാണ് അർജുൻ ആയങ്കിയുടെ കാർ കേന്ദ്രത്തിൽ ഉണ്ടെന്ന് നാട്ടുകാർ വിവരമറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചെങ്കിലും ആരും എത്തിയല്ല. രാവിലെ ദൃശ്യമാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ സ്ഥലത്തുനിന്ന് കാർ അപ്രത്യക്ഷമായി. കാർ കസ്റ്റഡിയിൽ എടുക്കാൻ എത്തിയ വളപട്ടണം പോലീസ് ഉദ്യോഗസ്ഥർക്ക് വാഹനം കണ്ടെത്താനായില്ല.
സ്വർണ്ണക്കടത്ത് അപകട സമയത്ത് ഇതേ കാർ കരിപ്പൂരിൽ ഉണ്ടായിരുന്നതായി അന്വേഷണസംഘത്തിന് വ്യക്തമായിരുന്നു. കപ്പൽ പൊളിക്കുന്ന കേന്ദ്രത്തിൽ നിന്നും കാർ കടത്തിയത് കൊട്ടേഷൻ സംഘത്തിൽ പെട്ടവരാണ് എന്നാണ് സൂചന. കാർ ഒളിപ്പിച്ച നിലയിൽ അഴീക്കോട് ഉണ്ടെന്ന് വാർത്തകൾ പുറത്തുവന്നിട്ടും അത് കസ്റ്റഡിയിലെടുക്കാനോ തുടർ നടപടികൾ സ്വീകരിക്കാനോ പോലീസ് മെനക്കെട്ടില്ല എന്നും ആക്ഷേപമുണ്ട്.
advertisement
അതേ സമയം അർജുൻ നിരന്തരം കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നു എന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. കളളക്കടത്തിൽ ചതിച്ച സംഘത്തിലെ മറ്റൊരാളെ ഭീഷണി പ്പെടുത്തുന്നതാണ് ശബ്ദ സന്ദേശം. രാമനാട്ടുകര സംഭവത്തിന് ഏതാനും മാസങ്ങൾ മുമ്പ് നടത്തിയ സംഭാഷണമാണ് ഇതെന്നാണ് കരുതുന്നത്.
അർജുൻ സിപിഎം പ്രവർത്തകനാണ് എന്ന സാമൂഹ്യ മാധ്യമങ്ങളിൽ വാർത്ത പരന്നതോടെ പ്രതികരണവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്ത്.
ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
"ക്വട്ടേഷന്‍ സംഘത്തിൽ പെട്ട ആർക്കും സി പി ഐ എം സംരക്ഷണം നൽകില്ല. സി പി ഐ എം പ്രചാരണം നടത്താൻ കൊട്ടേഷൻ സംഘങ്ങളെ ഏൽപ്പിച്ചിട്ടില്ല", എം വി ജയരാജൻ പറഞ്ഞു.
ക്വട്ടേഷന്‍ - മാഫിയ സംഘങ്ങള്‍ക്കും സാമൂഹ്യ തിന്മകള്‍ക്കുമെതിരെ സി പിഎം ജൂലൈ 5ന് വൈകുന്നേരം 5 മണിക്ക് കണ്ണൂർ ജില്ലയില്‍ 3801 കേന്ദ്രങ്ങളില്‍ വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.