തദ്ദേശ തിരഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർത്ഥികൾക്കെതിരെ കർശന അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് കെപിസിസി അധ്യക്ഷൻ നൽകിയ മുന്നറിയിപ്പ്. റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നവർ തിരഞ്ഞെടുപ്പിനുശേഷം പാർട്ടിയിലേക്ക് മടങ്ങി വരാം എന്ന് ചിന്തിക്കേണ്ട എന്നായിരുന്നു താക്കീത്. പക്ഷേ തിരുവനന്തപുരം ജില്ലയിൽ റിബൽ സ്ഥാനാർത്ഥികൾ തന്നെയാണ് കോൺഗ്രസിന് ഭീഷണി.
You may also like:Local Body Elections 2020 | രണ്ടില ചിഹ്നത്തിനായി അവകാശവാദം; തെരഞ്ഞെടുപ്പിനു മുമ്പെ പോര് തുടങ്ങി ജോസ്- ജോസഫ് വിഭാഗങ്ങൾ
advertisement
തിരുവനന്തപുരം നഗരസഭയിൽ പത്തോളം വാർഡുകളിൽ റിബൽ സ്ഥാനാർത്ഥികൾ പ്രചരണം തുടങ്ങി. മുട്ടട, കിണവൂർ, ശ്രീകാര്യം, ആക്കുളം, നാലാഞ്ചിറ വാർഡുകളിൽ യുഡിഎഫും റിബിലും തമ്മിലുള്ള മത്സരത്തിനാണ് കളമൊരുങ്ങുന്നത്. സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നൽകിയതിനെ ചൊല്ലി സിപിഎമ്മിനുള്ളിൽ തന്നെ ഭിന്നത പുകയുന്ന കാലടി വാർഡിലും യുഡിഎഫിന് വെല്ലുവിളി ഉയർത്തി റിബൽ സ്ഥാനാർഥി പ്രചാരണ രംഗത്ത് സജീവം.
You may also like:അലന്‍റെ പിതാവ് ആർഎംപി സ്ഥാനാർഥി; മത്സരിക്കുന്നത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി
എം. രാജപ്പൻ നായർ ആദ്യഘട്ട പ്രചരണം തുടങ്ങിക്കഴിഞ്ഞു. ഇരുപത് വർഷത്തിലധികമായി എൻഎസ്എസിന്റെ സെക്രട്ടറി കൂടിയാണ് രാജപ്പൻ നായർ. കെഎസ്‌യു ലൂടെ സംഘടനാരംഗത്തേക്ക് എത്തി. സ്ഥാനാർത്ഥിയാകാൻ തയ്യാറാകണമെന്ന് പറഞ്ഞ നേതൃത്വം ഒടുവിൽ ഗ്രൂപ്പിൻറെ പേരിൽ തഴയുകയായിരുന്നു എന്ന് രാജപ്പൻ നായർ പറഞ്ഞു. 8600 വോട്ടർമാരുള്ള വാർഡിൽ റിബൽ സ്ഥാനാർഥി കൂടി വന്നതോടെ കോൺഗ്രസിന്റെ ആത്മവിശ്വാസം പരുങ്ങലിലായി.
ശ്രീകാര്യത്ത് രണ്ടുപേർ കൈപ്പത്തി ചിഹ്നത്തിൽ ഫ്ലക്സുകൾ വച്ചു. ഐഎൻടിയുസി നേതാവിനെ അനുനയിപ്പിക്കാനുള്ള ശ്രമം നേതൃത്വം തുടരുകയാണ്. മാണിക്യവിളാകം വാർഡിലെ സ്ഥാനാർത്ഥിയെ ചൊല്ലി എ ഗ്രൂപ്പിനുളളിൽ തന്നെയാണ് തർക്കം. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും സ്ഥാനാർഥി നിർണയത്തിൽ അസ്വാരസ്യങ്ങൾ തുടരുകയാണ്. കിളിമാനൂർ,കുന്നത്തുകാൽ, വെഞ്ഞാറമൂട് ഡിവിഷനുകളിൽ ആണ് തർക്കം. അനുകൂല രാഷ്ട്രീയ സാഹചര്യം എന്ന് അവകാശപ്പെടുമ്പോഴും പാളയത്തിൽ പട യുഡിഎഫിന്റെ അടി തെറ്റിക്കുമോ എന്ന് നേതൃത്വത്തിനും ആശങ്കയുണ്ട്.