കോഴിക്കോട്; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായി ഏറെക്കാലം ജയിൽവാസം അനുഭവിച്ച അലൻ ഷുഹൈബിന്‍റെ പിതാവ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ആർഎംപി സ്ഥാനാർഥിയായാണ് അലന്‍റെ പിതാവ് മുഹമ്മദ് ഷുഹൈബ് മത്സരിക്കുന്നത്. കോഴിക്കോട് കോർപറേഷനിലെ വലിയങ്ങാടി ഡിവിഷനിൽനിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. സിപിഎം കുറ്റിച്ചിറ തങ്ങൾസ് റോഡ് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മുഹമ്മദ് ഷുഹൈബ്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് സി.പി.എം പാർട്ടി അംഗങ്ങളായ അലനേയും താഹയേയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇരുവർക്കും യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. അറസ്റ്റിലായി പത്ത് മാസവും ഒമ്പത് ദിവസവും പിന്നിട്ടശേഷമാണ് അലനും താഹയ്ക്കും ജാമ്യം ലഭിച്ചത്. മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പാസ്‌പോര്‍ട്ട് കെട്ടിവെയ്ക്കണം. ആഴ്ചയില്‍ ഒരു ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും എൻഐഎ കോടതി ഉപാധിയിൽ വ്യക്തമാക്കിയിരുന്നു.
യുഎപിഎ കേസിൽ റിമാൻഡിലായതോടെ LLBവിദ്യാർഥിയായ അലൻ ഷുഹൈബിനെ സർവകലാശാല ചട്ടപ്രകാരം റോളിൽ നിന്ന് പുറത്താക്കിയിരുന്നു. ഇത് സംബന്ധിച്ച് അലന്റെ മാതാവ് സബിതാ ശേഖറിന് കണ്ണൂർ യൂണിവേഴ്സിറ്റി നിയമ വിഭാഗം തലവൻ സർക്കുലർ അയച്ചിരുന്നു. എൻഐഎ അന്വേഷണം തുടരുന്നതിനിടെയാണ് യൂണിവേഴ്സിറ്റിയുടെ നടപടി. എൽ എൽ ബി സ്കൂൾ ഓഫ് സ്റ്റഡീസിലെ തലശ്ശേരി ക്യാമ്പസിലെ വിദ്യാർഥിയാണ് അലൻ ഷുഹൈബ്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.