ദുബായിയിൽ നിന്നും 11.20ന് കരിപ്പൂരിൽ എത്തേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂർ വൈകിയാണ് എത്തിയത്. ഈ സമയം പാർട്ടി പതാകയും കൈയ്യിലേന്തി അൻവറിൻ്റെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ടും ധരിച്ച് മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ തങ്ങളുടെ പ്രിയ നേതാവിനെ വരവേൽക്കുവാൻ വിമാനത്താവളത്തിന് പുറത്ത് കാത്ത് നിന്നു.
എയർപോർട്ടിൽ നിന്നും പുറത്തേക്ക് വന്ന അൻവറിനെ പ്രവർത്തകർ മാലയിട്ട് സ്വീകരിച്ചു. അണികളുടെ ആവേശം മറികടന്ന് ഏറെ പണിപെട്ടാണ് സ്വന്തം വാഹനത്തിൽ കയറുവാൻ എം.എൽ.എക്ക് കഴിഞ്ഞത്.
advertisement
എഴ് ദിവസത്തെ ക്വറന്റൈന് ശേഷം തിരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും സജീവമാകുവാനാണ് അൻവറിൻ്റെ തീരുമാനം. അടുത്ത ഏഴ് ദിവസം എടക്കരയിലെ വീട്ടിൽ തന്നെയാണ് അൻവര്‍ ക്വാറൻ്റെനിൽ കഴിയുക. അതുവരെ സോഷ്യൽ മീഡിയ ഉപയോഗിച്ച് പ്രചാരണം നടത്തും.
പ്രവർത്തകരുടെ ആവേശത്തെ തനിക്ക് തടഞ്ഞ് നിറുത്തുവാൻ കഴിയില്ലെന്ന് അൻവർ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം തനിക്കെതിരെ നിരവധി അപവാദ പ്രചരണങ്ങളാണ് നടത്തിയത്. തൻ്റെ ബിസിനസുകൾ ഇല്ലാതാകുവാനും, സാമ്പത്തികമായി തകർക്കുവാനും ശ്രമിച്ചു.
അപവാദ പ്രചരണങ്ങൾക്ക് ജനം തിരഞ്ഞെടുപ്പിൽ മറുപടി നൽകും. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം വീണ്ടും ചുവക്കും, അപ്പോൾ നിലമ്പൂരിലും അത് ആവർത്തിക്കുമെന്ന് അൻവർ വ്യക്തമാക്കി.
വ്യാപാര ആവശ്യത്തിന് ആഫ്രിക്കയില്‍ പോയതാണെന്നും തിരിച്ചെത്തുന്നത് 25,000 കോടിയുടെ രത്നഖനന പദ്ധതിയുമായാണെന്നും കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിൽ അൻവർ വ്യക്തമാക്കിയിരുന്നു. ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്ന് വീഡിയോയിൽ അൻവർ പറഞ്ഞു.
ഖനനം, കൃഷി, ആരോഗ്യം എന്നീ മേഖലകളില്‍ ആറായിരം മലയാളികള്‍ക്ക് ജോലി നല്‍കാനാകും. ഹജ് യാത്രക്കിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയാണ് പങ്കാളി. നിലമ്പൂരില്‍ പി.വി. അൻവറിനെ സ്ഥാനാർഥിയായി സി.പി.എം. പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പി.വി. അൻവർ നാട്ടിലെത്തിയത്. എം.എല്‍.എ. മാസങ്ങളായി നാട്ടില്‍ ഇല്ലാത്തത് ചര്‍ച്ചയായിരുന്നു. എം.എൽ.എയുടെ അഭാവത്തിൽ കാര്യങ്ങൾ നടത്തുവാൻ ജീവനക്കാരെ അൻവർ നിയോഗിച്ചിരുന്നു.
സ്ഥലത്തില്ലെങ്കിലും പ്രചാരണ ബോർഡുകളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പി.വി. അൻവർ തുടക്കമിട്ടിരുന്നു. എംഎൽഎയുടെ വികസന നേട്ടങ്ങൾ വ്യക്തമാക്കുന്ന കൂറ്റൻ ബോർഡ് കഴിഞ്ഞ ദിവസം നിലമ്പൂർ നഗരത്തിൽ ഉയർന്നിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ 600 കോടിയുടെ വികസനം മണ്ഡലത്തിൽ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന ഫ്ലെക്സാണ് മണ്ഡലത്തിൽ സ്ഥാപിച്ചത്.
അതേ സമയം പി.വി. അൻവർ ക്വാറന്റീൻ ലംഘിച്ചുവെന്നാരോപിച്ച് കെ.എസ്.യു. ആരോഗ്യ വകുപ്പിന് പരാതി നൽകി.