തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് തയ്യാറാക്കിയ റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്. എരുമേലി വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ കുടിയിറക്കേണ്ടി വരുന്നവരുടെ പേര് സഹിതം 360 പേജുകളുള്ള റിപ്പോർട്ടിൽ പരാമർശിക്കുന്നു. പദ്ധതി 285 വീടുകളെയും 358 ഭൂവുടമകളെയും നേരിട്ടു ബാധിക്കും.
ഇത് കൂടാതെ ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന 221 കുടുംബങ്ങളും കുടിയിറങ്ങണം.എസ്റ്റേറ്റിലും പുറത്തുമായി തേക്കും. പ്ലാവും, ആഞ്ഞിലിയും റബ്ബറും അടക്കം മൂന്നര ലക്ഷം മരങ്ങൾ മുറിച്ച് മാറ്റണം. ഇതിൽ കൂടുതലും റബ്ബര്‍ മരങ്ങളാണ്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലാണ് സ്ഥലം ഏറ്റെടുപ്പ് നടത്തേണ്ടി വരിക.
advertisement
ആകെ 1,039.8 ഹെക്ടർ സ്ഥലമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. ഇതിൽ 916.27 ഹെക്ടർ ചെറുവള്ളി എസ്റ്റേറ്റിലും 123.53 ഹെക്ടർ സ്വകാര്യ വ്യക്തികളിൽ നിന്നുമാണ് വേണ്ടത്. ഒരു പള്ളിയും, ഒരു എൽ പി സ്കൂളും ഏറ്റെടുക്കേണ്ട വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ഹിയറിംഗ് ജൂൺ 12, 13 തീയതികളിൽ നടക്കും. പദ്ധതിമൂലം ഉണ്ടാകുന്ന ഗുണം പരിഗണിച്ച് വിമാനത്താവളവുമായി മുന്നോട്ട് പോകാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.
