തുടർന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. നിയുക്ത ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റിയുടെയും മാളികപ്പുറം മേൽശാന്തി എം എൻ.രജികുമാറിൻ്റെയും അഭിഷേക അവരോധിക്കൽ ചടങ്ങുകളും ഞായറാഴ്ച വൈകുന്നേരം നടക്കും.
ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ശബരിമല - മാളികപ്പുറം മേൽശാന്തിമാരെ നിലവിലെ മേൽശാന്തി എ.കെ .സുധീർ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളിൽ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കും.
advertisement
പിന്നീട് തന്ത്രി കണ്ഠരര് രാജീവരര് ശബരിമല മേൽശാന്തിയെ അയ്യപ്പന് മുന്നിൽ വച്ച് അഭിഷേകം നടത്തി അവരോധിക്കും. തന്ത്രി മേൽശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റി ,തിരുനട അടച്ച ശേഷം മേൽശാന്തിയുടെ കാതുകളിൽ അയ്യപ്പൻ്റെ മൂലമന്ത്രം ഓതി കൊടുക്കും. ഇതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ വച്ച് മേൽശാന്തി എം.എൻ.രജികുമാറിനെയും അഭിഷേകം നടത്തി അവരോധിക്കും.
വിശ്ചികം ഒന്നായ നവംബർ 16 ന് പുലർച്ചെ പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വർഷത്തെ കർത്തവ്യം പൂർത്തിയാക്കിയ നിലവിലെ മേൽശാന്തി സുധീർ നമ്പൂതിരി 15 ന് രാത്രി തന്നെ പതിനെട്ടാം പടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങും.
16 ന് പുലർച്ചെ മുതൽ ഭക്തരെ മല കയറാൻ അനുവദിക്കും. വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരാണ് 16 മുതൽ ദർശനത്തിനായി എത്തിച്ചേരുക. 16 മുതൽ ഡിസംബർ 26 വരെയാണ് മണ്ഡല ഉൽസവ കാലം. മകരവിളക്ക് ഉൽസവത്തിനായി ക്ഷേത്ര തിരുനട ഡിസംബർ 30 ന് തുറക്കും. 2021 ജനുവരി 14 ന് ആണ് മകരവിളക്ക്.