സമൂഹ മാധ്യമത്തിലൂടെ സാബു ജേക്കബ് നടത്തിയ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. പ്രതികരണം തെറ്റായ സന്ദേശമാണ് നൽകിയത്. കേരളം വ്യവസായ സൗഹൃദം അല്ലെന്ന് സന്ദേശമാണ് ഇത് നൽകിയത്.പ്രതികരണം നാടിനെയാകെ അപകീർത്തിപ്പെടുത്തി.
ഇത്തരത്തിൽ സമൂഹ മാധ്യമത്തിലൂടെ വിമർശിക്കുന്നതിനു പകരം സർക്കാരുമായി ബന്ധപ്പെടുകയാണ് സാബു ജേക്കബ് ചെയ്യേണ്ടിയിരുന്നത്. അത്യാവശ്യ ഘട്ടത്തിൽ ഒഴികെമിന്നൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കും. കിറ്റെക്‌സില്‍ പരിശോധന നടത്തിയ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം എന്നാണ് സാബു ജേക്കബ് ആവർത്തിക്കുന്നത്.
advertisement
എന്നാൽ ഇക്കാര്യത്തിൽ പരിശോധിച്ചശേഷം മാത്രമേ നടപടി എടുക്കാൻ കഴിയുവെന്ന് പി രാജീവ് വ്യക്തമാക്കി. ഇതിനകം കിറ്റക്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഇതിനായി വ്യവസായ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങൾ അടക്കം തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ അവതരിപ്പിക്കും. ചർച്ചകളിലൂടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പൊതുവെ വ്യവസായ സൗഹൃദപരമായ അന്തരീക്ഷം ആണ് കേരളത്തിലുള്ളത്.
കിറ്റെക്‌സ് ഇത്രയും കാലം പ്രവർത്തിച്ചതും കേരളത്തിലാണ്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം അല്ല എന്ന് ഒരാളും പറയില്ല. കിറ്റക്സ് വിവാദമുണ്ടായതിന് പിന്നാലെ മറ്റ് വ്യവസായികൾ സർക്കാരിനെ ബന്ധപ്പെട്ടിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും കേരളം വ്യവസായികൾക്ക് സൗഹാർദ അന്തരീക്ഷം ഒരുക്കുന്നുണ്ടെന്നും മറ്റു വ്യവസായികൾ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തെ നിക്ഷേപ സൗഹൃമാക്കാൻ നിരവധി പ്രവർത്തനങ്ങളാണ് ഒന്നാം പിണറായി സർക്കാർ നടത്തിയത്. അതിൽ ഏറ്റവും പ്രധാനമാണ് സിംഗിൾ വിൻഡോ സിസ്റ്റം.
പിണറായി രണ്ടാം സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ വ്യവസായികളുടെ പരാതി സമയബന്ധിതമായി തീർപ്പുകൽപ്പിക്കാൻ നടപടികൾ സ്വീകരിക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. വ്യവസായികളോട് സൗഹൃദപരമായി പെരുമാറുന്നതിന്റെ ഭാഗമായിട്ടാണ് കിറ്റെക്‌സ് ചില പ്രശ്നങ്ങൾ അവതരിപ്പിച്ചപ്പോൾ അപ്പോൾ തന്നെ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചത്. കിറ്റെക്‌സിന് വളരാൻ അവസരമൊരുക്കിയത് കേരളമാണ്. നല്ല രീതിയിലാണ് സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടത്. മികച്ച പ്രവർത്തനത്തിന് കിറ്റെക്‌സ് എംഡി സാബു ജേക്കബിന് പുരസ്കാരം നൽകിയത് എൽഡിഎഫ് സർക്കാരാണെന്നും പി രാജീവ് ഓർമിപ്പിച്ചു.
കേരളത്തിൽ വ്യാവസായിക പുരോഗതി കൈവരിക്കാനുള്ള നിരവധി പ്രവർത്തനങ്ങളാണ് രണ്ടാം പിണറായി സർക്കാർ നടത്തുന്നത്. കേരളത്തിന്റെ സമഗ്ര വികസനം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും പി രാജീവ് ന്യൂസ് 18നോട് വ്യക്തമാക്കി.
