മാത്യു കുഴല്‍നാടന് റഹീമിന്റെ മറുപടി;'നമ്മള്‍ രണ്ടു പേരില്‍ ആര് തോല്‍ക്കുന്നു എന്നതല്ല, ഇരയായ പെങ്ങളിങ്ങനെ തോറ്റു നിക്കുന്നുവെന്നതാണ് പ്രശ്നം'
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നമ്മള്‍ രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കമല്ല ഇവിടെ പ്രശ്‌നമെന്നും കേരളാ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച താങ്കള്‍ ഒളിപ്പിച്ച പോക്‌സോ പ്രതിയെ എപ്പോള്‍ ഹാജരാക്കും എന്നതാണ് പ്രശ്‌നമെന്ന് റഹീം പറഞ്ഞു
തിരുവനന്തപുരം: പതിനാറു വയസ്സുമാത്രമുള്ള ഒരു പെങ്ങളെ പിച്ചിച്ചീന്തിയ പ്രതികള്‍ക്കായി ഇങ്ങനെ പ്രഹസനവുമായി ഇറങ്ങരുതെന്ന് മാത്യു കുഴല്‍നാടനോട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതിയായ പോക്‌സോ കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ എ എ റഹീമിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നമ്മള്‍ രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കമല്ല ഇവിടെ പ്രശ്‌നമെന്നും
കേരളാ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച താങ്കള്‍ ഒളിപ്പിച്ച പോക്‌സോ പ്രതിയെ എപ്പോള്‍ ഹാജരാക്കും എന്നതാണ് പ്രശ്‌നമെന്ന് റഹീം പറഞ്ഞു. ഞാനുമായി പരസ്യ സംവാദം നടത്തി അങ്ങ് ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യേണ്ട കാര്യമല്ലിത്. നാടിനറിയേണ്ടത് താങ്കളെന്തിനിത് ചെയ്യുന്നുവെന്നാതാണെന്നും . നാടിനറിയേണ്ടത്, താങ്കള്‍ പ്രതിയെ ഹാജരാക്കുന്ന സമയമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
advertisement
എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്ത് പ്രഹസനാ മാത്യു,
ആദ്യം താങ്കള്‍ പ്രതിയെ ഹാജരാക്കൂ. പോക്‌സോ കേസാണ്. ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഢിപ്പിച്ചു ഗര്‍ഭിണിയാക്കുകയും തുടര്‍ന്ന് പിറക്കാത്ത കുഞ്ഞിനെ കൊല്ലുകയും ചെയ്ത കേസാണ്. അതിലുള്‍പ്പെട്ട കുറ്റവാളികള്‍ക്ക് വേണ്ടിയാണ് താങ്കളുടെ പരിശ്രമങ്ങള്‍.
ഈ കാര്യത്തില്‍ എന്നെ തര്‍ക്കിച്ച് തോല്‍പ്പിച്ചിട്ടെന്ത്?
നിങ്ങള്‍ മാപ്പു പറയേണ്ടത് അമ്മമാരും പെങ്ങന്മാരുമുള്‍പ്പെട്ട നിങ്ങളുടെ വോട്ടര്‍മാരോടാണ്.
കേരളത്തിലെ മുഴുവനാളുകളോടുമാണ്. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ താങ്കള്‍ ഇന്നുവരെ പോക്‌സോ കേസുകളില്‍ വാക്കാലെത്തെടുക്കാറില്ലെന്നു പറയുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ താങ്കള്‍ വേറൊരു കാര്യം പറയുന്നുണ്ട്: 'ആദര്‍ശം പറഞ്ഞ് പ്രതിച്ഛയ ഭയം കൊണ്ട് പിന്‍വലിയാന്‍ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല.' കോണ്‍ഗ്രസുകാരനായ പോക്‌സോ പ്രതിയെ രക്ഷിക്കാന്‍ വേണ്ടി കേസില്‍ ഇടപെടാന്‍ തന്നെയാണ് പോകുന്നത് എന്നല്ലേ ഈ വാക്കുകള്‍ വ്യക്തമാക്കിയത്?
advertisement
'ഞാന്‍ വാദിക്കാന്‍ പോയിട്ടില്ല സത്യമായും പോയിട്ടില്ല അമ്മയാണേപോയിട്ടില്ല' എന്നൊക്കെ ഇപ്പോള്‍ ആണയിടുന്നത് പിന്നെയെന്തിനാണ്?.
യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറിയായ പ്രതിയെ ഒളിവിലിരുത്തി, താങ്കള്‍ മുന്‍കൂര്‍ ജാമ്യത്തിന് പോക്‌സോ കോടതിയില്‍ ഹര്‍ജി നല്‍കി. താങ്കള്‍ ഒപ്പിട്ട മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതിനകം പുറത്തായിട്ടുമുണ്ട്. സാമൂഹ്യ സമ്മര്‍ദ്ദം കൂടി, നാട്ടുകാര്‍ക്ക് മുന്നില്‍ താങ്കള്‍ ഒറ്റപ്പെട്ടു. ഒരുപക്ഷെ, താങ്കളുടെ വീട്ടുകാര്‍പോലും 'ഇത് നെറികേടാണ് മത്തായീ...' എന്ന് താങ്കളോട് പറഞ്ഞുകാണും.
തുടര്‍ന്ന്, അങ്ങ് കോടതിയില്‍ നേരിട്ട് ഹാജരാകാതെ മറ്റൊരു അഭിഭാഷകനെ ഏര്‍പ്പാടാക്കി.
advertisement
ആരാണ് നിങ്ങള്‍ ഏര്‍പ്പാടാക്കിയ അഭിഭാഷകന്‍?
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനും സര്‍വോപരി കെ.പി.സി.സി. നിര്‍വാഹക സമിതി അംഗവുമായിരുന്ന ശ്രീ ടി. ആസിഫലിയെയാണ് യൂത്ത് കോണ്‍ഗ്രസ്സ് നേതാവായ പോക്‌സോ കേസ് പ്രതിക്ക് വേണ്ടി ഹാജരായത്.
ഷാന്‍ മുഹമ്മദിനെതിരെയൂള്ളത്, വളരെ ലളിതവും,രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതുമായ കേസെന്ന് താങ്കള്‍ ആരോപിച്ചിരുന്നു. പ്രമുഖനായ വക്കീല്‍ വാദിച്ചു.
എന്നിട്ടും കോടതി ജാമ്യാപേക്ഷ തള്ളി. കള്ളക്കേസായിരുന്നെങ്കില്‍,അങ്ങയുടെ പ്രിയ സ്‌നേഹിതനായ ഈ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം ലഭിക്കേണ്ടതല്ലേ?
advertisement
മാത്യു വക്കീലേ, പതിനാറു വയസ്സുമാത്രമുള്ള ഒരു പെങ്ങളെ പിച്ചിച്ചീന്തിയ പ്രതികള്‍ക്കായി ഇങ്ങനെ പ്രഹസനവുമായി ഇറങ്ങരുത്. ക്ഷമിക്കണം, താങ്കള്‍ ഇത്ര സ്ത്രീവിരുദ്ധനെന്ന് ഞാന്‍ കരുതിയിരുന്നില്ല.
നമ്മള്‍ രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കമല്ല ഇവിടെ പ്രശ്‌നം. കേരളാ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച, താങ്കള്‍ ഒളിപ്പിച്ച പോക്‌സോ പ്രതിയെ എപ്പോള്‍ ഹാജരാക്കും എന്നതാണ് പ്രശ്‌നം.
സ്വാഭാവികമായ നീതിനിര്‍വഹണത്തിന് സഹകരിക്കേണ്ട ഒരു ജനപ്രതിനിധിയായ താങ്കള്‍ അതിനു നേര്‍ വിപരീതമായ് പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രശ്‌നം.
ഈ കാര്യത്തില്‍ ഡിവൈഎഫ്‌ഐ ഇതുവരെ ചെയ്തതും പറഞ്ഞതുമെല്ലാം പരസ്യമായ് തന്നെയാണ്.
advertisement
രഹസ്യമായ് കാര്യങ്ങള്‍ നീക്കാന്‍ നോക്കിയിട്ട് നടക്കാതായപ്പോള്‍
താങ്കള്‍ക്ക് പെട്ടന്ന് 'പരസ്യമായ്' സംവദിക്കണമെന്ന് തോന്നുന്നത് സ്വാഭാവികവുമാണ്.
ഒരിക്കല്‍ കൂടി പറയട്ടെ: ഞാനുമായി പരസ്യ സംവാദം നടത്തി അങ്ങ് ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യേണ്ട കാര്യമല്ലിത്.
നാടിനറിയേണ്ടത്, താങ്കളെന്തിനിത് ചെയ്യുന്നുവെന്നാണ്.
നാടിനറിയേണ്ടത്, താങ്കള്‍ പ്രതിയെ ഹാജരാക്കുന്ന സമയമാണ്.
നമ്മള്‍ രണ്ടുപേരിലാരാണ് തോല്‍ക്കുന്നത് എന്നതല്ല കാര്യം,
ഇരയായ ആ പെങ്ങളിങ്ങനെ തോറ്റു നില്‍ക്കുന്നുവെന്നതാണ് പ്രശ്‌നം.
അവള്‍ ജയിക്കട്ടെ. താങ്കള്‍ ഒളിപ്പിച്ച പ്രതിയെ ഹാജരാക്കൂ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 04, 2021 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാത്യു കുഴല്‍നാടന് റഹീമിന്റെ മറുപടി;'നമ്മള്‍ രണ്ടു പേരില്‍ ആര് തോല്‍ക്കുന്നു എന്നതല്ല, ഇരയായ പെങ്ങളിങ്ങനെ തോറ്റു നിക്കുന്നുവെന്നതാണ് പ്രശ്നം'







