തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് രാജ്യത്ത് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഇത്തരം നീക്കങ്ങൾ നടത്തുന്നത്. ദേശീയഗാനം ആലപിക്കാൻ പോലും ഒരാളെ നിർബന്ധിക്കാനാവില്ലെന്ന് 1986-ലെ ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയതാണ്. ചരിത്ര വസ്തുതകളെ വളച്ചൊടിച്ചും ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിച്ചും നടത്തുന്ന ഈ അടിച്ചേൽപ്പിക്കലിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ച് നിൽക്കണം. മതനിരപേക്ഷ ഇന്ത്യയുടെ ഐക്യം തകർക്കുന്ന ഇത്തരം വർഗീയ അജണ്ടകളെ വിവേകപൂർവ്വം ചെറുത്തുതോൽപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില് കുറിച്ചു.
advertisement
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വന്ദേ മാതരം
മുഴുവനും
പാടുമ്പോൾ ...
സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലും വന്ദേമാതരത്തിലെ മുഴുവന്‍ വരികളും ആലപിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിന്മേലുള്ള നഗ്‌നമായ കടന്നുകയറ്റവും സുപ്രിംകോടതിയുടെ തന്നെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധവും അസ്വീകാര്യവുമാണ്.
ബംഗാളിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഗാനത്തിലെ വരികളില്‍ ദേവി ആരാധനയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ഇക്കാരണത്താല്‍ 1937ല്‍ വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിച്ചപ്പോള്‍, ഇതര മതസ്ഥരുടെ വികാരങ്ങള്‍ വ്രണപ്പെടുത്താതിരിക്കാന്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കുകയും ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രമേ ആലപിക്കാവൂ എന്ന് ധാരണയിലെത്തുകയും ചെയ്തതാണ്.
വിവാദമായ വരികൾ ഇതാണ്:
"ത്വം ഹി ദുർഗ്ഗാ ദശപ്രഹരണധാരിണീ
കമലാ കമലദളവിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വാം
നമാമി കമലാം അമലാമ്മതുലാം
സുജലാം സുഫലാം മാതരം..."
(പത്തു കൈകളിൽ ആയുധമേന്തിയ ദുർഗ്ഗാദേവി നീയാണ്,
താമരപ്പൂവിൽ വസിക്കുന്ന ലക്ഷ്മി (കമല) നീയാണ്,
വിദ്യയേകുന്ന സരസ്വതിയും (വാണി) നീയാണ്.
നിനക്ക് ഞാൻ പ്രണാമം അർപ്പിക്കുന്നു.
നിസ്തുലയും നിർമ്മലയുമായ ലക്ഷ്മിയേ,
സുജലയും സുഫലയുമായ മാതാവേ, നിനക്ക് വന്ദനം.)
മറ്റൊന്നിനെ ദൈവമായി ആരാധിക്കുന്ന വിധത്തിലുള്ള സങ്കല്‍പ്പങ്ങള്‍ ആലപിക്കുന്നത് ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായ മതങ്ങളുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കെതിരാണ്. അതിന് നിർബന്ധിക്കുന്ന ഭരണഘടനയുടെ 25ാം അനുച്ഛേദത്തിന്റെ ലംഘനവുമാണ്.
മുസ്ലിം വിഭാഗം ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കും മറ്റ് പൗരന്മാര്‍ക്കും തങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമാണെങ്കില്‍ ഇത് ആലപിക്കാതിരിക്കാനുള്ള ഭരണഘടനാപരമായ അവകാശം പലപ്പോഴായി രാജ്യത്തെ കോടതികള്‍ നൽകിയിട്ടുണ്ട്.
ഒരു വ്യക്തിയുടെ മതപരമായ വിശ്വാസത്തിന് വിരുദ്ധമാണെങ്കില്‍ ദേശീയഗാനം ആലപിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് 1986ലെ മലയാളിയായ ബിജോയ് ഇമ്മാനുവല്‍ കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയതാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51എ (എ) പ്രകാരം ദേശീയപതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കാനുള്ള മൗലിക കടമയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും 'ദേശീയ ഗീതം' ആയ വന്ദേമാതരത്തെക്കുറിച്ച് ഭരണഘടനയില്‍ പരാമര്‍ശമില്ലെന്ന് 2017ല്‍ മറ്റൊരു വിധിയിലും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
2017ല്‍ അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കിയതിനെതിരായ ഹർജിയിൽ, പാടാന്‍ ബുദ്ധിമുട്ടുള്ളവരെ നിര്‍ബന്ധിക്കരുതെന്ന പൊതുവായ ഭരണഘടനാ തത്വം ആവര്‍ത്തിക്കുകയാണ് സുപ്രിംകോടതി ചെയ്തത്.
വന്ദേമാതരം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നെങ്കിലും അതിലെ ചില വരികളോട് അന്നത്തെ മുസ്ലിം നേതാക്കള്‍ വിയോജിച്ചപ്പോള്‍, 1937ലെ കോണ്‍ഗ്രസ്സിന്റെ കൊല്‍ക്കത്ത സമ്മേളനത്തില്‍ ആദ്യത്തെ രണ്ടുവരികള്‍ മാത്രം ആലപിച്ചാല്‍ മതി എന്ന് തീരുമാനിച്ചതാണ്. രവീന്ദ്രനാഥ ടാഗോറും ഇതിനെ പിന്തുണക്കുകയുണ്ടായി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം 1950 ജനുവരി 24ന് വന്ദേമാതരത്തെ ദേശീയ ഗീതം ആയി അംഗീകരിച്ചപ്പോഴും കോണ്‍ഗ്രസ് ഈ നിലപാട് ആവര്‍ത്തിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, രാജ്യസ്‌നേഹത്തിന്റെ ഭാഗമായല്ല മറിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയവും വര്‍ഗീയ അജണ്ടയും മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ വന്ദേമാതരം അടിച്ചേല്‍പ്പിക്കുന്നതെന്ന് വ്യക്തമാണ്. ഈ വർഗീയ അജണ്ടകളെ വിവേകപൂർവ്വം ചെറുത്ത് തോൽപ്പിക്കണം. അതുകൊണ്ട് തന്നെയാണ് ഈ നീക്കത്തിനെതിരേ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഇന്ത്യയിലെ ഏറ്റവും വലിയ ചരിത്രം വളച്ചൊടിക്കല്‍ നടത്തുന്നയാള്‍' എന്നാണ് കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് വിശേഷിപ്പിച്ചത്. വിഷയത്തിന്റെ ഗൗരവം മുന്‍നിര്‍ത്തി, വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് ആവശ്യപ്പെടുന്ന വിജ്ഞാപനത്തിനെതിരായ നിയമയുദ്ധത്തിന് കോണ്‍ഗ്രസ് നേതൃത്വം തന്നെ മുന്‍കൈയെടുക്കണം.
