മുഖ്യമന്ത്രിക്കും മറ്റുമെതിരെ ആരോപണം ഉന്നയിക്കാന്‍ സ്വപ്‌ന സുരേഷ് പി സി ജോര്‍ജുമായി ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. രണ്ടു മാസം മുമ്പാണ് സ്വപ്‌ന പി സി ജോര്‍ജുമായി ഗൂഢാലോചന നടത്തിയത്. വ്യാജ പ്രചാരണം നടത്തി പ്രതിപക്ഷ പാര്‍ട്ടികളെ തെറ്റിദ്ധരിപ്പിച്ച്, നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു.
advertisement
സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് ശേഷം, മുഖ്യമന്ത്രി ഇന്നലെ രാവിലെ ഡിജിപിയുമായും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായും ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമൊപ്പം ആരോപണം നേരിടുന്ന കെ ടി ജലീൽ കൻറോൺമെന്‍റ് പൊലീസിൽ പരാതി നൽകിയത്. സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെയായിരുന്നു ജലീലിന്‍റെ പരാതി. സർക്കാറിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അവഹേളിക്കാനും നാട്ടിൽ കലാപം ഉണ്ടാക്കാനും ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
അതേസമയം സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴി മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചതിൽ എടുത്ത കേസ് നിൽനിൽക്കുമോ എന്ന ആശങ്ക സേനക്കുള്ളിൽ തന്നെയുണ്ട്. ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ സംഘടനകള്‍ സമരവും നടത്തും. അത് സാധാരണമാണ്. അത്തരം സമരങ്ങള്‍ക്ക് പിന്നിൽ ഗൂഢാലോചനയും കലാപ ആഹ്വാനവും ഉന്നയിച്ച് കേസെടുക്കുന്നത് നിലനിൽക്കുമോ എന്നാണ് സേനയിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ സംശയം. കോടതിയിൽ കൊടുത്ത മൊഴിയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലും സ്വപ്ന ആവർത്തിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കയുള്ള മൊഴിയിൽ എങ്ങനെ കേസെടുക്കാനാവുമെന്ന സംശയവും ബാക്കിയാണ്.
ഇതിനിടെ, സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ തന്നെ കേസിൽ പ്രതിയാക്കാനാകില്ലെന്ന് പി സി ജോർജ് പറഞ്ഞു. സ്വപ്ന എഴുതി നൽകിയ കാര്യം മാത്രമാണ് താൻ പറഞ്ഞതെന്ന വാദമാണ് ജോർജ് ഉന്നയിക്കുന്നത്. പ്രസ്താവനക്ക് എതിരെ കേസ് എടുക്കാൻ ആണെങ്കിൽ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കില്ലെന്നും ഇങ്ങനെ കേസ് എടുക്കാൻ ആണെങ്കിൽ പിണറായിക്ക് എതിരെ എത്ര കേസ് എടുക്കണമെന്നും പി സി ജോർജ് ചോദിച്ചു. സ്വപ്ന തനിക്ക് ഏൽക്കേണ്ടി വന്ന പീഡനം എന്നോട് പറഞ്ഞു. അത് മാധ്യമങ്ങളോട് പറഞ്ഞുവെന്നത് മാത്രമാണ് ഞാൻ ചെയ്തത്. ജയിൽ ഡിജിപി അജികുമാർ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നും ചവിട്ടിയെന്നും ക്രൂരമായി ഉപദ്രവിച്ചുവെന്നും മാനസികമായി അപമാനിച്ചുവെന്നുമാണ് സ്വപ്ന പറഞ്ഞത്. ഇതാണ് താൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് എങ്ങനെ ഗൂഢാലോചന ആകുമെന്നും പി സി ജോർജ് ചോദിക്കുന്നു.
